സിന്ധുമോൾ. ആർ
കൊച്ചി: കൊച്ചിയില്‍ ഫ്‌ളാറ്റില്‍ നിന്ന് സാരിയില്‍ കെട്ടിത്തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കവെ അമ്പതുവയസുകാരി നിലത്തുവീണു. ഫ്‌ളാറ്റിലെ ആറാം നിലയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് തമിഴ്നാട് സ്വദേശിയായ സ്ത്രീ വീണതെന്നാണ് പൊലീസ് സ്ഥിരീകരണം. 52 വയസുളള സേലം സ്വദേശിയായ കുമാരിയ്ക്കാണ് തലയ്ക്ക് ഉള്‍പ്പെടെ ഗുരുതര പരിക്ക് പറ്റിയിരിക്കുന്നത്.
സംഭവത്തില്‍ ഫ്‌ളാറ്റ് ഉടമയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പരിക്കേറ്റ കുമാരി ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ഫ്‌ളാറ്റ് ഉടമ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഉള്‍പ്പടെ സ്ഥലത്തെത്തി ഇവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാലാണ് പിന്നീട് ലേക്ഷോറിലേക്ക് മാറ്റിയത്.
ഫ്‌ളാറ്റ് ഉടമയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു കുമാരി. കൊവിഡിന് മുമ്പ് അവധിയെടുത്ത് നാട്ടില്‍ പോയ കുമാരി പത്ത് ദിവസം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. ഇവര്‍ ജോലിയ്ക്കിടെ പീഡനങ്ങള്‍ നേരിട്ടിരുന്നോവെന്നും മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോവെന്നും അടക്കമുളള കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവര്‍ സാരിക്കെട്ടിത്തൂക്കി ഇറങ്ങാന്‍ ശ്രമിച്ച മുറിയുടെ വാതില്‍ പൂട്ടിയിരിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. കുമാരിയെ ചോദ്യം ചെയ്ത ശേഷം മാത്രമെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുളളൂവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.