ന്യൂഡല്‍ഹി: സൈഡസ് കാഡിലയുടെ നീഡിൽ ഫ്രീ കൊവിഡ് വാക്സീനായ സൈകോവ് ഡിയ്ക്കാണ് അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നൽകിയതില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രധാന നേട്ടമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇന്ത്യ കോവിഡ് -19 നെ പൂർണ്ണ ശക്തിയോടെയാണ് നേരിടുതെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്നവര്‍ക്കും 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും സൈഡസ് കാഡിലയുടെ സൈകോവ്-ഡി വാക്‌സിന്‍ കുത്തിവെപ്പെടുക്കാം. രാജ്യത്ത് ആദ്യമായിട്ടാണ് 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് കുത്തിവെപ്പെടുക്കാന്‍ ഒരു വാക്‌സിന് അനുമതി ലഭിക്കുന്നത്.
മറ്റ് വാക്സീനുകളിൽ നിന്നും വ്യത്യസ്ഥമായി ഈ വാക്സീൻ മൂന്ന് ഡോസ് എടുക്കണം. പന്ത്രണ്ട് വയസ് മുകളിലുള്ള കുട്ടികൾക്കും നൽകാനാകുന്ന വാക്സീന് 66.66 ശതമാനമാണ് ഫലപ്രാപ്തി കണക്കാക്കുന്നത്. 28,000 ത്തിലധികം പേരിലാണ് വാക്സീൻ പരീക്ഷണം നടത്തിയത്.
സൂചി ഉപയോഗിക്കാതെ ത്വക്കിലെ ശരീര കോശങ്ങളിലേക്ക് കടത്തിവിടുന്ന രീതിയാണ് സൈഡസ് കാഡിലയുടെ വാക്സീന്റെ പ്രത്യേകത. പ്രതിവര്‍ഷം 100 ദശലക്ഷം ഡോസ് മുതല്‍ 120 ദശലക്ഷം ഡോസ് വരെ നിര്‍മിക്കാനുള്ള പദ്ധതിയുണ്ടെന്നും വാക്‌സിന്‍ സംഭരണം ആരംഭിച്ചതായും സൈഡസ് കാഡില അറിയിച്ചു.