കോവിഡ് വാക്സിന്‍ ഗവേഷണം നടത്തിയിരുന്ന ശാസ്ത്രജ്ഞന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
സിന്ധുമോൾ. ആർ
മോസ്കോ: എഡിന്‍ബര്‍ഗ് സര്‍വകലാശാലയുടെ കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്ന സംഘത്തിലുണ്ടായിരുന്ന ശാസ്ത്രജ്ഞന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. റഷ്യയിലെ പ്രശസ്ത ബയോളജിസ്റ്റ് കൂടിയായ അലക്സാണ്ടര്‍ ‘സാഷാ കഗാന്‍സ്കി (45) ആണ് മരിച്ചത്. ഇദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തിന്റെ 14-ാം നിലയിലെ ജനാലയിലൂടെ താഴേക്കു വീഴുകയായിരുന്നു. ശരീരത്തില്‍ കുത്തേറ്റ പാട് ഉണ്ട്. അടിവസ്ത്രം മാത്രം ധരിച്ച അവസ്ഥയിലാണ് മൃതദേഹം കണ്ടെത്തിയത്. ഡോ. കഗാന്‍സിയുടെ മരണത്തില്‍ റഷ്യന്‍ അന്വേഷണ സമിതി അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. വ്ലാഡിവോസ്റ്റോക്കിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. കഗാന്‍സ്കി എഡിന്‍ബര്‍ഗില്‍ 2017 വരെ ജോലി ചെയ്തിരുന്നു. –
റഷ്യയിലെ ഫ് ഈസ്റ്റേണ്‍ ഫെഡറല്‍ യൂണിവേഴ്സിറ്റിയിലെ വ്ലാഡിവോസ്റ്റോക്കിലെ സെന്റര്‍ ഫോര്‍ ജെനോമിക് ആന്‍ഡ് റീജനറേറ്റീവ് മെഡിസിന്‍ ഡയറക്ടറായിരുന്നു അദ്ദേഹം. അവിടെ സ്കോട്ടിഷ് സര്‍വകലാശാലയുമായി ചേര്‍ന്നു ഗവേഷണം തുടര്‍ന്നുവരികയായിരുന്നു. കൊറോണ വൈറസിനെതിരെ ഒരു വാക്സിന്‍ വികസിപ്പിച്ചെടുത്തിരുന്നുവെന്നും ‘വിചിത്രമായ സാഹചര്യത്തിലാണ്‘ അദ്ദേഹം മരിച്ചതെന്നും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബന്ധുക്കളുടെ ശവകുടീരങ്ങള്‍ കാണാന്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ പോയിരുന്ന ഇഗോര്‍ ഇവാനോവ് എന്ന പഴയ സ്‌കൂള്‍ സുഹൃത്തിനെ കാണാന്‍ പോയതായി വിവരമുണ്ട്. കഗാന്‍സ്‌കി വീഴുന്നതിനുമുമ്പ് മല്‍പ്പിടുത്തം നടന്നതിന്റെ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യം ആറ് റഷ്യക്കാര്‍ ആശുപത്രി ജനാലകളിലൂടെ താഴേക്കു വീണു മരണപ്പെട്ടിരുന്നു. ഇവരില്‍ അഞ്ചുപേര്‍ കോവിഡിന് ചികിത്സയിലായിരുന്നു. പിപിഇ കിറ്റ് ക്ഷാമത്തെക്കുറിച്ച് പരാതി പറഞ്ഞ ഒരു ഡോക്ടര്‍ ജനാലയിലൂടെ താഴേക്കു വീണു പരിക്കേറ്റിരുന്നു.