പാലക്കാട് വൻ കഞ്ചാവ് വേട്ട
പാലക്കാട്: വാളയാർ ടോൾ പ്ലാസയ്ക്ക് സമീപം കിലോക്കണക്കിന് കഞ്ചാവ് പിടികൂടി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്നെത്തിച്ച 125 കിലോ ഉണക്ക കഞ്ചാവാണ് പിടിച്ചെടുത്തത്.
കൊച്ചി കേന്ദ്രീകരിച്ച് വില്പന നടത്താനാണ് കഞ്ചാവ് കടത്തിയത്. കേസിൽ പട്ടാമ്പി സ്വദേശി വിജേഷ്, പയ്യന്നൂർ സ്വദേശി ഷിനോജ്, എറണാകുളം സ്വദേശികളായ രാജേഷ്, സിസ്കൺ എന്നിവരാണ് കഞ്ചാവ് കടത്തിയത്.
മധുരക്കിഴങ്ങ് ചാക്കുകൾക്കിടയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് കടത്തിയ മിനിലോറിയക്ക് പൈലറ്റ് വാഹനമായി രണ്ടുപേർ ആഡംബര കാറിൽ മുന്നിൽ സഞ്ചരിച്ചിരുന്നു. വിശാഖപട്ടണം ജില്ലയിലെ പാടയിലു എന്ന സ്ഥലത്തു നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് അധികൃതർ വ്യക്തമാക്കി.
പിടിച്ചെടുത്ത ലോഡിന് വിപണിയിൽ രണ്ടുകോടി രൂപ വില വരുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഷാജി എസ്. രാജൻ പറഞ്ഞു. പിടിയിലായവർക്കെതിരെ ലഹരികടത്തുമായി ബന്ധപ്പെട്ട് നേരത്തെയും നിരവധി കേസുകളുണ്ട്.
ആന്ധ്രയിലെ പാടയിലു എന്നയിടം കേന്ദ്രീകരിച്ച് കഞ്ചാവ് കൃഷി നടത്തുന്ന ലോബിയുമായി അടുത്ത ബന്ധം ഇവർക്കുണ്ടെന്നാണ് സംശയം.
കഴിഞ്ഞ ദിവസം വാളയാറിൽ വച്ച് എം.ഡി.എം.എ. പിടികൂടിയിരുന്നു. ഇക്കുറി പാലക്കാട് അതിർത്തി കടന്ന് കൂടുതൽ ലഹരി ഒഴുകാൻ സാധ്യതയുണ്ടെന്നാണ് എക്സൈസ്-പൊലീസ് സംഘത്തിന്റെ വിലയിരുത്തൽ.