KeralaLatest

അഭിമന്യു സ്‌മരണയില്‍ സ്‌മാരക മന്ദിരം തുറന്നു

“Manju”

കല്‍പ്പറ്റ
കരളേ കണ്ണേ അഭിമന്യൂ
ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ
ആരു പറഞ്ഞു മരിച്ചെന്ന്….

മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളികള്‍ ഇടിമുഴക്കമായി വാനിലുയരുമ്പോള്‍ ആ അമ്മയുടെ വിലാപം ആര്‍ത്തനാദമായി പെയ്തു. ചുണ്ടില്‍ പുഞ്ചിരിയും നെഞ്ചില്‍ വിപ്ലവത്തിന്റെ തീപ്പന്തവുമായി പാറി നടന്ന മകന്റെ ഓര്‍മകളില്‍ അവര്‍ പൊട്ടിക്കരഞ്ഞു. ‘നാന്‍ പെറ്റ മകനേ’ എന്ന നെഞ്ചുപിളരുന്ന നിലവിളി കണ്ടുനിന്നവരുടെ ഉള്ള് പൊള്ളിച്ചു.
എസ്‌എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി ഓഫീസായ അഭിമന്യു സ്മാരക മന്ദിരം ഉദ്ഘാടന ചടങ്ങില്‍ അഭിമന്യുവിന്റെ അമ്മ ഭൂപതിയാണ് കാഴ്ചക്കാരുടെ കണ്ണ്നനച്ചത്. ഉണ്ണി കാനായി തയ്യാറാക്കിയ അഭിമന്യുവിന്റെ ചുമര്‍ചിത്രം തലോടി അവര്‍ പൊട്ടിക്കരഞ്ഞു. മഹാരാജാസ് കോളേജില്‍ വര്‍ഗീയശക്തികളുടെ കഠാരമുനയില്‍ പിടഞ്ഞു മരിച്ച അഭിമന്യുവിന്റെ ഓര്‍മകള്‍ തുടിക്കുന്ന വികാരഭരിതമായ അന്തരീക്ഷത്തിലാണ് ചടങ്ങുകള്‍ നടന്നത്. അഭിമന്യുവിന്റെ അച്ഛന്‍ മനോഹരനും സഹോദരന്‍ പരിജിത്തും പങ്കെടുത്തു.
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജ്നാസ് അഹമ്മദ് അധ്യക്ഷനായി.  രാജ്യത്ത് ആദ്യമായാണ് എസ്‌എഫ്‌ഐക്ക് സ്വന്തമായി ഒരു ഓഫീസ് കെട്ടിടം നിര്‍മിച്ചത്. കല്‍പ്പറ്റ എ കെ ജി ഭവനു സമീപം 36 ലക്ഷം രൂപ ചെലവിലാണ് മനോഹരമായ കെട്ടിടം. വിദ്യാര്‍ഥികള്‍ ജോലിയെടുത്താണ് ഇതിനുള്ള പണം കണ്ടെത്തിയത്.
അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു അഭിമന്യുവിന്റെ ശില്പം അനാച്ഛാദനം ചെയ്തു. ജില്ലയിലെ എസ്‌എഫ്‌ഐയുടെ ചരിത്രം പറയുന്ന ജില്ലാ കമ്മിറ്റിയുടെ മുഖമാസിക ‘നേര്’ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ് എംഎല്‍എ പ്രകാശിപ്പിച്ചു. അഭിമന്യു എന്‍ഡോവ്മെന്റ് പുരസ്കാരം മാതാപിതാക്കള്‍ നല്‍കി. സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button