IndiaKeralaLatest

കോവിഡ് മരുന്ന് റെംഡിസിവിറിന്റെ വില കുറച്ച്‌ കേന്ദ്രം

“Manju”

രാജ്യത്ത് റെംഡിസിവിറിന്റെ വില കുറച്ചു
ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കൊറോണ വൈറസ് പ്രതിരോധ മരുന്നായ റെംഡിസിവിറിന്റെ വില കുറച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഒരു ഇന്‍ജക്ഷന് 2000 രൂപ വരെയാണ് കുറച്ചത്. രാജ്യത്ത് കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതിന് പിന്നാലെ റെംഡിസിവിറിന്റെ കയറ്റുമതിയും കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരുന്നിന്റെ വില കുറയ്ക്കാനുള്ള സര്‍ക്കാര്‍ നടപടി. രാസവസ്തു- രാസവള മന്ത്രാലയത്തിന്റേതാണ് ഈ നടപടി. ഇന്‍ജക്ഷന്റെ നിരക്ക് പുതുക്കി നിശ്ചയിച്ചതായി ഔദ്യോഗിക വൃത്തങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ കൊറോണ പ്രതിരോധ മരുന്നു കൂടിയായി ഉപയോഗിക്കുന്ന റെംഡിസിവിര്‍ സാധാരണക്കാര്‍ക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത് എന്നാണ് വിലയിരുത്തല്‍. ഇതോടെ പുതുക്കിയ നിരക്ക് പരാമര്‍ശിച്ചുകൊണ്ടുള്ള ഉത്തരവ് മരുന്ന് നിര്‍മാണ കമ്ബനികള്‍ക്കും സര്‍ക്കാര്‍ അയച്ചുനല്‍കിയിട്ടുണ്ട്. ഉടന്‍ തന്നെ പുതുക്കിയ നിരക്ക് രാജ്യത്ത് പ്രാബല്യത്തില്‍ വരികയും ചെയ്യും. ഏപ്രില്‍ 11നാണ് മരുന്നിന്റെ കയറ്റുമതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മരുന്നിന് ക്ഷാമം നേരിടാതിരിക്കാനാണ് മുന്‍കരുതല്‍ എന്നോണം മരുന്നിന്റെ കയറ്റുമതി നിര്‍ത്തിവെക്കാനുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം.
അതേസമയം രാജ്യത്തെ കൊവിഡ് സാഹചര്യം നിയന്ത്രണത്തിലാകുന്നതുവരെ വിലക്ക് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മരുന്ന് പൂഴ്ത്തിവെക്കുന്നതായുള്ള പരാതികളും ഉയര്‍ന്നിരുന്നു. ഇതോടെയാണ് മരുന്നിന്റെ വില കുറയ്ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും ഊര്‍ജ്ജിതമായത്. രാജ്യത്ത് ഏഴ് കമ്ബനികളാണ് മരുന്ന് ഉല്‍പ്പാദിപ്പിക്കുന്നത്. മരുന്ന് കമ്ബനികളായ കാഡില ഹെല്‍ത്ത് കെയര്‍, ഡോ. റെഡ്ഡിയുടെ ലബോറട്ടറീസ്, സിപ്ല എന്നിവ അതാത് ബ്രാന്‍ഡുകളായ റെംഡെസിവിര്‍ ഇഞ്ചക്ഷന്റെ വില കുറച്ചു. പല സ്ഥാപനങ്ങളും മരുന്നിന്റെ വില ഏകദേശം 50 ശതമാനം വരെ കുറച്ചിട്ടുണ്ട്.

Related Articles

Back to top button