താലിബാന്‍; സ്‌നൈപ്പറെ ഭാര്യയുടേയും അഞ്ചു മക്കളുടെയും മുന്നിലിട്ട് വെടിവെച്ചു കൊന്നു
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ മുഴുവനായും പിടിച്ചതോടെ ഭരണത്തിലേറിയ താലിബാന്‍ തനിനിറം കാട്ടിത്തുടങ്ങിയതായി വിദേശമാധ്യമങ്ങള്‍. അഫ്ഗാന്‍ സര്‍ക്കാരിന്റെ ഭരണകാലത്ത് ബ്രിട്ടീഷ് സ്‌പെഷ്യല്‍ ഫോഴ്‌സിനൊപ്പം ജോലി ചെയ്ത ഒരു അഫ്ഗാന്‍ സ്‌നൈപ്പറെ വെടിവെച്ചു കൊന്നെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഭാര്യയുടേയും മക്കളുടെയും മുന്നിലിട്ട് രണ്ടു തോക്കുധാരികള്‍ ഇയാളുടെ നെഞ്ചില്‍ മൂന്ന് വെടിയുതിര്‍ത്ത് താഴെയിട്ടെന്നുമാണ് ഡെയ്‌ലിമെയില്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്.
ബ്രിട്ടീഷുകാര്‍ പരിശീലിപ്പിച്ച അഫ്ഗാന്‍ യൂണിറ്റില്‍ സിഎഫ് 333 എന്നറിയപ്പെട്ടിരുന്ന നൂര്‍ എന്നയാളെയാണ് താലിബാന്‍ ഇന്നലെ വധിച്ചത്. ബ്രിട്ടീഷ് യൂണിറ്റിനോട് വിശ്വസ്തതയും കൂറും കാട്ടിയെന്ന കുറ്റം ചുമത്തിയാണ് ഇയാളെ വധിച്ചത്. സംഭവം ബ്രിട്ടീഷ് ആര്‍മിയുടെ അതൃപ്തിയ്ക്കും കാരണമായിട്ടുണ്ട്. ഭാര്യയുടേയും അഞ്ചുമക്കളുടെയും മുന്നിലിട്ട് വീടിന്റെ വാതില്‍ക്കല്‍ വെച്ചാണ് കൊലപ്പെടുത്തിയത്. ഇയാളുടെ മക്കള്‍ക്ക് 10 വയസ്സില്‍ താഴെയാണുള്ളത്. ഏറ്റവും ഇളമ മകന് പത്തുദിവസം മാത്രമാണ് പ്രായമുള്ളത്.
താലിബാന്‍ അധികാരത്തില്‍ വന്നതോടെ പ്രതികാരം തുടങ്ങിയിട്ടുണ്ടെന്നാണ് വിദേശമാധ്യമങ്ങളുടെ വാദം. നേരത്തേ അമേരിക്കന്‍ സൈന്യത്തെ സഹായിച്ചാര്‍ക്കായി വീടുവീടാന്തരം കയറിയിറങ്ങി താലിബാന്‍ തെരച്ചില്‍ നടത്തിയിരുന്നു. കാബൂള്‍ കീഴടക്കിയപ്പോള്‍ മുതല്‍ നൂറിനും ഭീഷണി വന്നുകൊണ്ടിരുന്നതായി കൂട്ടുകാരന്‍ റാഫി ഹോട്ടക്കും പറയുന്നു. ബ്രിട്ടനിലേക്ക് കുടിയേറാന്‍ ഇയാള്‍ക്ക് അവസരം ഉണ്ടായിരുന്നെങ്കിലും വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും തീരുമാനം മാറ്റി. വാര്‍ത്ത പുറത്തുവന്നതോടെ മുമ്പ് ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്ന പലരും ഭയന്നോടിക്കൊണ്ടിരിക്കുകയാണ്.