നിയന്ത്രണങ്ങളിൽ ഇളവുകൾ; ഭക്ഷണശാലകള്‍ ഉണര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഞായറാഴ്ച നിലവില്‍ വന്നു. മിക്കയിടത്തും ഹോട്ടല്‍, റസ്റ്റോറന്റ്, ബാര്‍ തുടങ്ങിയവയില്‍ ശനിയാഴ്ച രാത്രിതന്നെ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ആളുകളെ പ്രവേശിപ്പിച്ചു തുടങ്ങി. നാലുമാസത്തിനു ശേഷമാണ് ഹോട്ടലുകള്‍ പാഴ്സല്‍ കൗണ്ടറുകളില്‍നിന്ന് ഇരിപ്പിടങ്ങളിലേക്ക് മാറുന്നത്. പകുതി സീറ്റില്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തവരെമാത്രം പ്രവേശിപ്പിക്കാനാണ് അനുമതി. മാസ്കും സാമൂഹ്യഅകലവും ഉറപ്പാക്കണം. ജീവനക്കാരും പൂര്‍ണ വാക്സിന്‍ എടുത്തവരായിരിക്കണം.
എസി മുറികള്‍ അനുവദിക്കില്ല. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വാക്സിന്‍ നിബന്ധന ബാധകമാകില്ല. കോവിഡ് രണ്ടാം തരംഗം ശക്തമായതോടെ ഏപ്രില്‍ 20നാണ് ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രമാക്കിയത്. മെയ് എട്ടിന് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ ഹോട്ടല്‍ തുറക്കാതായി. നീന്തല്‍ക്കുളങ്ങളും ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും തുറന്നതോടെ കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധിപേരാണ് ഞായറാഴ്ച എത്തിയത്.
തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച തടരുന്നു. ആളുകളെ പ്രവേശിപ്പിക്കുന്നതിലെ നിബന്ധനകളില്‍ ഉടന്‍ തീരുമാനമുണ്ടാകും. ബിഗ് ബജറ്റുകളുള്‍പ്പെടെ നിരവധി ചിത്രങ്ങളാണ് തിയറ്റര്‍ റിലീസിനായി കാത്തിരിക്കുന്നത്.