ജപ്പാനുമായുള്ള സൗഹൃദം ദൃഢമാക്കി ഇന്ത്യ
ന്യൂഡൽഹി : ലോകരാജ്യങ്ങളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നത് തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാന്റെ പുതിയ പ്രധാനമന്ത്രി ഫൂമിയോ കിഷിദയുമായി അദ്ദേഹം ചർച്ച നടത്തി. ജപ്പാൻ പ്രധാനമന്ത്രിയുമായി ചേർന്ന് തന്ത്രപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തതായി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരത്തിലേറിയ കിഷിദയെ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയും- ജപ്പാനും തമ്മിലുള്ള ആഗോളവും, തന്ത്രപ്രധാനവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഒന്നിച്ചു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി നരേന്ദ്ര മോദി പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിലെ സഹകരണം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ ഇരു രാജ്യങ്ങളുടെയും ഒന്നിച്ചുള്ള പ്രവർത്തനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ടെലിഫോണിലൂടെയായിരുന്നു ഇരുവരും സംസാരിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
ദിവസങ്ങൾക്ക് മുൻപാണ് പ്രധാനമന്ത്രിയായി കിഷിദ തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ ജപ്പാൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ നരേന്ദ്രമോദി കിഷിദയ്‌ക്ക് ആശംസകൾ നേർന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ജപ്പാൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയത്. ലോകരാജ്യങ്ങളുമായി എക്കാലവും മികച്ച ബന്ധം കാത്തുസൂക്ഷിക്കാൻ ഇന്ത്യ ശ്രമിക്കുന്നുവെന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.