അഹമ്മദാബാദ്; ഗുജറാത്ത് സ്വദേശിനിയായ ഡോ. സൽമാ ഖുറേഷി ഭാവ്നഗർ യൂണിവേഴ്സിറ്റിയിൽ നിന്നും സ്വർണ്ണ മെഡലോടെ എം.എ പാസ്സായശേഷമാണ് സംസ്കൃതത്തിൽ പിഎച്ച്ഡിക്കുവേണ്ടി റിസേർച്ച് ചെയ്യാൻ 2017 ൽ അഡ്‌മിഷനെടുത്തത്. മൂന്നുവർഷത്തെ റിസേർച്ചിനൊടുവിൽ അവർക്കിപ്പോൾ പിഎച്ച്ഡി ലഭിച്ചിരിക്കുന്നു.സംസ്കൃതത്തിൽ പ്രോഫസ്സറാകണമെന്നാണ് ഡോ. സൽമാ ഖുറേഷിയുടെ ആഗ്രഹം. ലോകത്തെ ഏറ്റവും പ്രാചീനമായ ഭാഷകളിൽ ഒന്നെന്ന നിലയിൽ സംസ്കൃതത്തിന് മഹത്തായ സ്ഥാനമുണ്ടെന്നും ഹിന്ദുമതത്തിലെ ഒട്ടുമിക്ക ഗ്രന്ഥങ്ങളും സംസ്കൃതത്തിലായതിനാൽ അത് ഏതെങ്കിലുമൊരു മതത്തിന്റെ മാത്രം ഭാഷയെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
ഒരു യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തിൽ ജനിച്ചുവളർന്ന തനിക്ക് സംസ്കൃത പഠനത്തിനുള്ള പ്രോത്സാഹനമായി ഒപ്പമുണ്ടായിരുന്നത് മാതാപിതാക്കളും കുടുംബാംഗങ്ങളുമായിരുന്നെന്നും അതുകൊണ്ടുതന്നെ തൻ്റെ സഹോദരിയും സംസ്കൃതത്തിൽ പിഎച്ച്ഡി ചെയ്യുകയാണെന്നും ഡോ. സൽമാ ഖുറേഷി പറഞ്ഞു.
ഇഷ്ടമുള്ള ഭാഷയും വിഷയവും തെരഞ്ഞെടുക്കാൻ ഓരോ വിദ്യാർത്ഥിക്കും അവകാശമുണ്ടെന്നും സംസ്കൃതം ഒരനിവാര്യ ഭാഷയായി എല്ലാ സ്‌കൂളുകളിലും പഠിപ്പിക്കേണ്ടതാണെന്നും അവർ പറയുന്നു.