ജോ ബൈഡന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി
വത്തിക്കാന്‍ സിറ്റി ;താൻ ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ സമാധാന പോരാളിയാണ് മാർപാപ്പയെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. വത്തിക്കാനിൽ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ബൈഡന്റെ പ്രതികരണം.
90 മിനിറ്റോളം ഇരുവരും സംസാരിച്ചു. വളരെ ഊഷ്മളമായ സംഭാഷണമാണ് ഇരുവരും തമ്മിൽ നടന്നതെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. മാർപാപ്പയ്ക്ക് സൈനിക നാണയം സമ്മാനമായി നൽകിയ ബൈഡൻ തന്റെ മരിച്ചുപോയ മകൻ ബോ ബൈഡൻ, മാർപാപ്പയ്ക്ക് നൽകാൻ ആഗ്രഹിച്ചിരുന്നതാണിതെന്നു പറഞ്ഞു.
ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റോമിലെത്തിയതായിരുന്നു ബൈഡൻ. ഇരുവരും തമ്മിലുള്ള മൂന്നാമത്തെയും ബൈഡൻ പ്രസിഡന്റായതിനു ശേഷമുള്ള ആദ്യത്തെയും കൂടിക്കഴ്ചയാണ്. ബൈഡനൊപ്പം പ്രഥമ വനിത ജിൽ ബൈഡനും മുതിർന്ന യു.എസ്. ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. മാർപാപ്പയുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തുന്ന 14-ാമത്തെ യു.എസ്. പ്രസിഡൻറാണ് ബൈഡൻ.