LatestPalakkad

കഞ്ചിക്കോട് വീണ്ടും ആന ദുരന്തം

“Manju”

പാലക്കാട്: തീവണ്ടി തട്ടി കാട്ടാന ചരിയുന്നത് കഞ്ചിക്കോട് തുടരുന്നു.
പാലക്കാട് കാട്ടാനശല്യം തുടര്‍ക്കഥയായിട്ടും റെയില്‍വേലി പദ്ധതി വേണ്ട രീതിയില്‍ നടപ്പാക്കിയിട്ടില്ല. വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെ കാട്ടാന ശല്യം രൂക്ഷമാവുന്ന ജനവാസ മേഖലകളിലും വനമേഖലയിലെ റെയില്‍പാളങ്ങളോടു ചേര്‍ന്നും നടത്താനിരുന്ന പദ്ധതി വകുപ്പുകളുടെ ഏകോപനമില്ലാത്തതിനാല്‍ ഉപേക്ഷിച്ച അവസ്ഥയിലാണ്. കഞ്ചിക്കോട് വാളയാര്‍ മേഖലയിലെ റെയില്‍വേ ട്രാക്കുകള്‍ താണ്ടിയാണു സ്ഥിരമായി കാട്ടാനകള്‍ ജനവാസമേഖലയിലെത്തുന്നത്. റെയില്‍ പാളങ്ങളുടെ ഇരുമ്ബുപയോഗിച്ചുള്ള റെയില്‍ വേലി നിര്‍മ്മിക്കുന്നതിലൂടെ ഇതു തടയാനാവും.
21 വര്‍ഷത്തിനിടെ വാളയാര്‍ കോയമ്ബത്തൂര്‍ ട്രാക്കില്‍ ചരിഞ്ഞത് 30ലേറെ കാട്ടാനകളാണ്. അപകടമേഖലകളില്‍ ട്രെയിനിന്റെ അമിതവേഗം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി റെയില്‍വേക്കെതിരെ വനംവകുപ്പ് കേസെടുക്കാറുണ്ടെങ്കിലും തുടര്‍നടപടിക്കു സാങ്കേതിക തടസ്സമുണ്ട്. എന്നിട്ടും പ്രതിരോധ നടപടികള്‍ പ്രഹസനമാകുകയാണ്. കിടങ്ങുകളും സോളര്‍ വേലിയും സ്ഥാപിച്ച്‌ കോടികള്‍ പാഴായതു മിച്ചം. കാട്ടാനശല്യത്തിന് അറുതി വരുത്തുന്നതിനായുള്ള കുങ്കിയാന പദ്ധതിയും നിലച്ച മട്ടാണ്. ഇതെല്ലാമാണ് ഇപ്പോഴത്തെ അപകടത്തിനും കാരണം.
പല ആന അപകടങ്ങളിലും ഇടിച്ച ആന ട്രെയിനിനടിയില്‍ കുടുങ്ങിക്കിടന്നിട്ടുണ്ട്. തീവണ്ടി പാളംതെറ്റാനുള്ള സാധ്യതയാണ് ഇതുണ്ടാക്കുന്നത്. 2009 ജൂണ്‍ മൂന്നിന് ആനയെ ഇടിച്ച എന്‍ജിന്‍ പാളം തെറ്റിയിരുന്നു. ഭൂനിരപ്പില്‍നിന്ന് താഴ്‌ത്തി റെയില്‍പ്പാളം നിര്‍മ്മിച്ചിരിക്കുന്നിടത്ത് ആന പെട്ടാല്‍ മാറിനില്‍ക്കാന്‍ സ്ഥലമില്ലാത്തത് പ്രശ്നമായിരുന്നു. 2008-ല്‍ മധുക്കരയില്‍ അപകടം സംഭവിച്ചതും ഇങ്ങനെയായിരുന്നു. കഞ്ചിക്കോട് മുതല്‍ മധുക്കരവരെയുള്ള ഭാഗത്തെ റെയില്‍വേയുടെ ബി ലൈനാണ് കൂടുതല്‍ വനമേഖലയിലൂടെ പോകുന്നത്.
ഈ പാളം കാടിന് പുറത്തേക്ക് മാറ്റണമെന്ന് പരിസ്ഥിതിപ്രേമികള്‍ നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍, എ ലൈനിലും ബി ലൈനിലും കാട്ടാനകളെ തീവണ്ടി തട്ടി അപകടമുണ്ടാവുന്നുണ്ട്. ജനവാസ മേഖലകളില്‍ കൃഷിയുള്ളതാണ് ആനകളെ കൂടുതലായും കാടിന് പുറത്തെത്തിക്കുന്നത്. കാടിനകത്ത് ആനകള്‍ക്ക് കുടിവെള്ളത്തിനും തീറ്റയ്ക്കും കൂടുതല്‍ സൗകര്യമൊരുക്കലാണ് ശാശ്വത പരിഹാരം. പക്ഷേ, റെയില്‍വേയില്‍നിന്ന് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ക്ക് സാധ്യതയുമില്ല. അതിനാല്‍ത്തന്നെ തീവണ്ടി തട്ടി ആന ചെരിയുന്നത് ഒഴിവാക്കാന്‍ ഇപ്പോഴും  ഒരു നടപടിയായില്ല എന്നതാണ് യാഥാര്‍ഥ്യം.
ഇന്നലെ രാത്രി വാളയാറിനും എട്ടിമടയ്ക്കും ഇടയിലുള്ള തങ്കവേല്‍ കാട്ടുമൂല എന്ന സ്ഥലത്താണ് ആനകളെ തീവണ്ടി തട്ടിയത്. രാത്രി 9.05 ഓടെ എത്തിയ 12602 മംഗലാപുരം ചെന്നൈ മെയില്‍ ആണ് അപകടത്തിനിടയാക്കിയത്. ഇരുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയും മറ്റ് രണ്ട് ചെറിയ പിടിയാനകളും ആണ് ട്രാക്ക് കടക്കാന്‍ നോക്കിയത്.
വാളയാര്‍ ദേശീയ പാതയ്ക്ക് സമാന്തരമായി കടന്നുപോകുന്ന എ ലൈന്‍ ട്രാക്കിലാണ് അപകടം. സാധാരണ കാട്ടാനകള്‍ എ ലൈനിനും ബി ലൈനിനും ഇടയില്‍ മുറിച്ച്‌ കടക്കാറുള്ള മേഖലയാണ്. ഒരാന ട്രാക്കിലും മറ്റ് രണ്ടും ട്രാക്കിന് വശത്തും ആയാണ് വീണത്. അപകടമുണ്ടായപ്പോള്‍ തന്നെ ആനകള്‍ ചരിഞ്ഞിരുന്നു. സംഭവസ്ഥലത്തേക്ക് രാത്രിയോടെ മധുക്കര റേഞ്ചറും സംഘവും എത്തി.
തീവണ്ടി അപകടം നടന്നതിനെ തുടര്‍ന്ന് ചെന്നൈയിലേക്ക് പോകേണ്ട തീവണ്ടി സംഭവസ്ഥലത്തുതന്നെ പിടിച്ചിട്ടു. രാത്രിയോടെ ഫോറസ്റ്റ് അധികൃതര്‍ എത്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ട്രാക്കില്‍ ഉള്ള ആനയുടെ ജഡം മാറ്റി.

Related Articles

Back to top button