IndiaLatest

ഇന്ത്യയില്‍ മൂന്നാമത്തെ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു

“Manju”

ഗാന്ധിനഗര്‍: ഇന്ത്യയില്‍ മൂന്നാമത്തെ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു. ഗുജറാത്തിലെ ജാംനഗറില്‍ സിംബാബ്‌വേയില്‍ നിന്നെത്തിയ അന്‍പതുവയസുകാരനിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുന്‍പായിരുന്നു ഇയാള്‍ ജാംനഗറില്‍ എത്തിയത്. വിമാനത്താവളത്തിലെ പരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് പൂണെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയില്‍ നടത്തിയ ജനിതക ശ്രേണീകരണത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുകയായിരുന്നു. ഇയാളെ നിരീക്ഷണത്തിനായി മാറ്റി.

കര്‍ണാടകയിലാണ് രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അറുപത്തിയാറും നാല്‍പ്പത്തിയാറും വയസുള്ള രണ്ട് പുരുഷന്‍മാരിലായിരുന്നു വൈറസ് സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ കണ്ടെത്തിയ നാല്‍പ്പത്തിയാറുകാരന്‍ ബംഗളൂരു സ്വദേശിയായ ഡോക്ടറാണ്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച ഇദ്ദേഹം പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുകയായിരുന്നു.

ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ടാമത്തെയാള്‍ ദക്ഷിണാഫ്രിക്കന്‍ പൗരനാണ്. അറുപത്തിയാറുകാരനായ ഇയാള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് ഇന്ത്യയിലെത്തിയത്. എന്നാല്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്റൈന്‍ നിര്‍ദേശിക്കപ്പെട്ട ഇയാള്‍ ഒരാഴ്ചയ്ക്ക് ശേഷം സ്വകാര്യ ലാബില്‍ നിന്നും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായെത്തി ദുബായിലേയ്ക്ക് പോയതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button