അഭിനയത്തില്‍ പരിചയമോ പരിശീലനമോ ഇല്ലാതെ എത്തിയ പൊന്നാനിക്കാരനായ എംഎക്കാരന്‍ എഴുപതുകളുടെ അവസാനത്തോടെ മലയാള സിനിമയുടെ നായകസ്ഥാനത്തെത്തി. ബന്ധനത്തിലെ അഭിനയത്തിന് സുകുമാരന് 1978ല്‍ സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. “കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷ”ന്റെ മുൻ ചെയർമാൻ ആയിരുന്നു.
എണ്‍പതുകളിലെ പുതിയ നായകനിരയുടെ വരവ് സുകുമാരനെ മുന്‍നിരയില്‍ നിന്ന് പിന്തള്ളി. 1997 ജൂൺ 16 ന് 49ാം വയസില്‍ ആ പ്രതിഭ ഓര്‍മ്മയായി. അപൂര്‍ണമെങ്കിലും സാർത്ഥകമായിരുന്നു അഭിനയ ജീവിതം.ഇന്ന് സുകുമാരന്റെ രണ്ട് മക്കളും മലയാളത്തിലെ മികച്ച നടന്മാരാണ്- ഇന്ദ്രജിത്തും, പൃഥ്വീരാജും
സുകുമാരന്റെ സംഭാഷണ ശൈലി ഒന്ന് വേറെ ആയിരുന്നു. ശംഖുപുഷ്പത്തിലെ ഡോക്ടറുടെ ആ ശൈലി പിന്നീട് പല സിനിമകളിലും ആവർത്തിച്ചു.നായകനായും പ്രതിനായകനായും അദ്ദേഹം തിളങ്ങി. പുതിയ തലമുറയിലെ താരങ്ങൾക്കൊപ്പം ശ്രാദ്ധേയമായ വേഷങ്ങൾ ചെയ്തു. അകാലത്തിൽ പൊലിഞ്ഞില്ലായിരുന്നെങ്കിൽ ഒട്ടേറെ നല്ല വേഷങ്ങൾ സുകുമാരനിൽ നിന്നും ഉണ്ടാകുമായിരുന്നു. വളരത്തുമൃഗങ്ങൾ ശാലിനി എന്റെ കൂട്ടുകാരി, കോട്ടയം കുഞ്ഞച്ചൻ കോളിളക്കം തുടങ്ങി ഒട്ടേറെ സിനിമകളിൽ അദ്ദേഹം മികച്ച അഭിനയം കാഴ്ചവച്ചു.
സുകുമാരൻ എന്നറിയപ്പെട്ടിരുന്ന എടപ്പാൾ പൊന്നങ്കുഴിവീട്ടിൽ സുകുമാരൻ നായർ 1948 മാർച്ച് 18-ന് കേരളത്തിൽ മലപ്പുറം ജില്ലയിലെ എടപ്പാളിൽ ജനിച്ചു. തോമസ് ഹൈസ്കൂളിൽ നിന്ന് പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയ സുകുമാരൻ തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിന് പഠിക്കാൻ ചേർന്നു. അവിടെനിന്ന് സ്വർണ്ണമെഡലോടെയാണ് അദ്ദേഹം പാസ്സായത്. തുടർന്ന് കാസർഗോഡ് ഗവർണ്മെന്റ് കോളേജ്, നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി
സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായിരിക്കെയാണ് സുകുമാരന് ‘നിർമ്മാല്യം’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണം വന്നത്. എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ധിക്കാരിയായ ഒരു ചെറുപ്പക്കാരന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. മലയാളത്തിലേക്ക് ആദ്യമായി ഭരത് അവാർഡ് കൊണ്ടുവന്ന ഈ ചിത്രത്തിനുശേഷം സുകുമാരന് കാര്യമായ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. അഭിനയം വിട്ട് അദ്ധ്യാപനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാലോ എന്നുവരെ അദ്ദേഹം ആലോചിച്ചിരുന്നു
അതിനിടയിലാണ് 1977-ൽ പുറത്തുവന്ന ‘ശംഖുപുഷ്പം’ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം അദ്ദേഹത്തിന് ലഭിച്ചത്. ഈ ചിത്രത്തോടെ സുകുമാരൻ താരങ്ങളിൽ മുൻനിരയിലേയ്ക്ക് കടന്നുവന്നു. പിന്നീട് ഒരുപാടുകാലം മലയാളസിനിമയിൽ അദ്ദേഹം തിളങ്ങിനിന്നു. നിരവധി വേഷങ്ങൾ അദ്ദേഹം ചെയ്തു 250-ഓളം സിനിമകളിൽ അഭിനയിച്ചു.
പ്രശസ്ത ചലച്ചിത്രനടി മല്ലിക സുകുമാരനെ 1978 ഒക്ടോബർ 17-ന് തിരുവനന്തപുരത്തെ വസതിയിൽ വച്ച് സുകുമാരൻ വിവാഹം കഴിച്ചു. ഇവർക്ക് ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നീ രണ്ട് ആണ്മക്കളാണുള്ളത്. ഇരുവരും ഇന്ന് ചലച്ചിത്രനടന്മാരെന്ന നിലയിൽ പ്രശസ്തരാണ്.നടൻ രാമു സുകുമാരന്റെ കസിന് ആണ്.
1997 ജൂൺ മാസത്തിൽ മൂന്നാറിലെ വേനൽക്കാല വസതിയിലേക്ക് യാത്ര പോയ സുകുമാരന് അവിടെ വച്ച് പെട്ടെന്ന് ഒരു നെഞ്ചുവേദന വന്നു. ആദ്യം സമീപത്തുള്ള ഒരു ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നുദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. 49 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
എംടി വാസുദേവന്‍ നായര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് സുകുമാരന്‍ അഭിനയിച്ച് ആദ്യ സിനിമ തന്നെ പില്‍ക്കാലത്ത് അദ്ദേഹം ആവിഷ്‌കരിച്ച ക്ഷുഭിത യൗവനത്തിന്റെ ആവിഷ്‌കാരമായി. തന്റെ ആത്മാംശമുള്ള കഥാപാത്രങ്ങളെ മറ്റാര്‍ക്കും അനുകരിക്കാനാവാത്ത വിധം തികവോടെ സുകുമാരന്‍ അഭിനയിച്ച് ഫലിപ്പിച്ചു..