കൊച്ചി: എറണാകുളം വൈപ്പിനിൽ പൊള്ളലേറ്റു മരിച്ച യുവതിയുടെ മകനും മരിച്ചു. നായരമ്പലം സ്വദേശിനി സിന്ധു (30) വിന്റെ മകൻ അതുൽ (18) ആണ് മരിച്ചത്. 70 ശതമാനം പൊള്ളലേറ്റ അതുൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്നലെ രാവിലെയാണ് സിന്ധുവിനെയും മകനെയും വീട്ടിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന സമയത്ത് യുവതിക്ക് ജീവനുണ്ടായിരുന്നു. യുവതി നൽകിയ മരണമൊഴിയിൽ അയൽവാസിയായ യുവാവിനെതിരെ ആരോപണമുണ്ടെന്നാണ് വിവരം.
ഇയാൾക്ക് മരണത്തിൽ പങ്കുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. യുവാവ് നിരന്തരമായി ശല്യം ചെയ്യുന്നുവെന്ന് കാണിച്ചു യുവതി രണ്ടു ദിവസം മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതു തന്നെയാണ് മരണത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസും. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മരിച്ച സിന്ധുവിന്റെ ഫോൺ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്