അവശ്യവസ്തുക്കളുടെ വില ദിനംപ്രതി കുതിച്ചുയർന്ന് കാബൂൾ
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും യു.എസ് സൈന്യത്തെ പിന്‍വലിക്കുന്ന ഓഗസ്റ്റ് 31ന് മുമ്പ് രാജ്യം വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോകാനുളള തന്ത്രപ്പാടിലാണ് അഫ്ഗാനിലെ ഒരുകൂട്ടം ജനങ്ങള്‍. കാബൂള്‍ എയര്‍പോര്‍ട്ടിന് പുറത്ത് കഴിഞ്ഞ ദിവസം നടന്ന ബോംബ് സ്ഫോടനത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടുവെങ്കിലും അവസാന കച്ചിത്തുരുമ്ബെന്ന നിലയില്‍ ആയിരക്കണക്കിനു പേര്‍ ഇപ്പോഴും അവിടെയുണ്ടെന്ന് അന്താരാഷ്ട്ര മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, കാബൂള്‍ വിമാനത്താവള പരിസരത്ത് ഭക്ഷണവും വെള്ളവും പോലുള്ള അവശ്യവസ്തുക്കളുടെ വില ദിനംപ്രതി കുതിച്ചുയരുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എയര്‍പോര്‍ട്ടിന് പുറത്ത് ഒരുകുപ്പിവെളളം 40 ഡോളറും ഒരു പ്ലേറ്റ് റൈസിന് 100 ഡോളറുമാണ് വിലയെന്ന് വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുന്ന അഫ്ഗാന്‍ പൗരന്‍ വ്യക്തമാക്കി.
കാബൂള്‍ വിമാനത്താവളത്തില്‍ ഭക്ഷണവും വെള്ളവും അമിത വിലയ്ക്ക് വില്‍ക്കുന്നുവെന്ന് പറഞ്ഞ ഫസല്‍-ഉര്‍-റഹ്മാന്റെ വീഡിയോ റോയിട്ടേഴ്സ് പങ്കുവെച്ചു. ഒരു കുപ്പി വെള്ളം 40 ഡോളറിനും ഒരു പ്ലേറ്റ് റൈസ് 100 ഡോളറിനും വില്‍ക്കുന്നു, അഫ്ഗാനി (കറന്‍സി) അല്ല ഡോളര്‍. അത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അധികമാണെന്നും വീഡിയോയില്‍ പറയുന്നു.
https://twitter.com/i/status/1430521593147625473