ബംഗളൂരു: വിമാനത്താവളങ്ങളിലെ റൺവേകളിലെ പക്ഷി ശല്യം ഒഴിവാക്കാൻ പുതിയ നടപടികളുമായി അധികൃതർ. വിമാനങ്ങളുടെ സഞ്ചാരത്തിന് തടസം സൃഷ്ടിച്ച് റൺവേകളിൽ അലയുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും ശല്യം ഒഴിവാക്കാനായി പരിശീലനം നൽകിയ നായകളെ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മുഡ് ഹോൾ ഹൗണ്ട് എന്ന ഇനത്തിൽപ്പെട്ട നാല് നായകളെ ഇന്ത്യൻ വ്യോമസേന ഏറ്റെടുത്തു.
കർണാടകയിലെ കനൈൻ ഇൻഫർമേഷൻ സെന്ററിൽ നിന്നാണ് നായകളെ വ്യോമസേനയ്ക്ക് കൈമാറിയത്. ഏത് കാലാവസ്ഥയോടും ഇണങ്ങുന്നതും കുറഞ്ഞ പരിശീലനം കൊണ്ടു തന്നെ സാമർത്ഥരാകുകയും ചെയ്യുന്ന ഇനമാണ് മുഡ്‌ഹോൾ ഹൗണ്ടുകൾ. കരസേനയിലും സിആർപിഎഫിലും ബിഎസ്എഫിലും ഐടിബിപിയിലുമെല്ലാം മുഡ്‌ഹോൾ ഹൗണ്ടുകളുടെ സേവനം പ്രയോജനപ്പെടുത്താറുണ്ട്.
വിശ്വസ്തതയും മികച്ച സേവനവുമാണ് ഇവയെ ഏറെ പ്രിയപ്പെട്ടതാക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഏഴ് മുഡ് ഹോൾ ഹൗണ്ടുകളെ വ്യോമസേന ആവശ്യപ്പെട്ടെങ്കിലും നാലെണ്ണത്തിനെ മാത്രമാണ് നിലവിൽ കൈമാറിയിരിക്കുന്നത്. ബാക്കി മൂന്നെണ്ണത്തിനെ ആറു മാസത്തിനുള്ളിൽ വ്യോമസേനയ്ക്ക് കൈമാറും. പക്ഷികളെ ഓടിക്കാൻ മുഡ്‌ഹോൾ ഹൗണ്ടുകൾ മിടുക്കരാണെന്നാണ് വ്യോമസേനാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.