ഓസ്‌കാർ വിജയത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: നാട്ടു നാട്ടുവിന്റെ അഭിമാനനേട്ടത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാട്ടു നാട്ടുവിന്റെ വിജയം അസാധാരണമെന്ന് വിശേഷിപ്പിച്ച മോദി നാട്ടു നാട്ടുവിന്റെ ജനപ്രീതി ആഗോളപരമാണെന്നും ട്വിറ്ററിൽ കുറിച്ചു. നാട്ടു നാട്ടുവിന് വരികളെഴുതിയ ചന്ദ്രബോസിനെയും സംഗീതസംവിധായകൻ എം എം കീരവാണിയെയും ആർ ആർ ആർ സിനിമയുടെ മുഴുവൻ പ്രവർത്തകരെയും പ്രത്യേകം പ്രശംസിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ആശംസ അറിയിച്ചത്.
അസാധാരണം. നാട്ടു നാട്ടുവിന്റെ ജനപ്രീതി ആഗോളമാണ്. കാലങ്ങളോളം ഓർത്തിരിക്കുന്ന പാട്ടായിരിക്കും അത്. എം എം കീരവാണിയ്ക്കും ചന്ദ്രബോസിനും മുഴുവൻ പ്രവർത്തകർക്കും ഈ അഭിമാനകരമായ ബഹുമതിയ്ക്ക് ആശംസ അറിയിക്കുന്നു. ഇന്ത്യ ആഹ്ളാദിക്കുന്നു, അഭിമാനിക്കുന്നു‘-മോദി കുറിച്ചു.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ, മുൻ വൈസ് പ്രസിഡന്റ് എം വെങ്കയ്യ നായിഡു, കോൺഗ്രസ് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഖെ എന്നിവരും നാട്ടു നാട്ടുവിന്റെ ഓസ്‌കാർ നേട്ടത്തിൽ അഭിനന്ദനം അറിയിച്ചു..
ഒറിജനൽ സോംഗ് വിഭാഗത്തിലാണ് തകർപ്പൻ ഗാനം ഓസ്‌കാർ നേടുന്നത്. 2009ൽ ഗുൽസാറിന്റെ വരികളിൽ എ.ആർ. റഹ്മാൻ ചിട്ടപ്പെടുത്തിയ സ്ലംഡോഗ് മില്യനയറിലെ ‘ജയ് ഹോ‘യ്ക്ക് ശേഷം ആദ്യമായിട്ടാണ് ഇന്ത്യയിൽ ഓസ്‌കാർ എത്തുന്നത്.
മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയിൽ ഈ വർഷം രണ്ടാമത്തെ ഓസ്കാർ എത്തിച്ച എലിഫെന്റ് വിസ്‌പറേഴ്‌സിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സുസ്ഥിര വികസനത്തിന്റെയും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന്റെയും പ്രാധാന്യം ഡോക്യുമെന്ററി അതിശയകരമായി ഉയർത്തിക്കാട്ടുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു.