KeralaLatest

കോവിഡ് വ്യാപനത്തിനു കാരണം ഒമിക്രോണ്‍ തരംഗം

പനിയുണ്ടെങ്കില്‍ ആശുപത്രികളില്‍ ചികിത്സ തേടണം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനു കാരണം ഒമിക്രോണ്‍ വകഭേദം. കോവിഡ് രോഗികളുടെ സാമ്ബിളുകള്‍ പരിശോധിച്ചതില്‍ 94 ശതമാനവും ഒമിക്രോണ്‍ മൂലമാണെന്നു കണ്ടെത്തി.
കോവിഡ് വ്യാപനം വര്‍ധിച്ചെങ്കിലും രോഗം സ്ഥിരീകരിച്ച 96.4 ശതമാനം പേരും ഗൃഹപരിചരണത്തിലാണു കഴിയുന്നത്.. ആകെ രോഗികളുടെ 3.6 ശതമാനം പേരെ മാത്രമേ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടിവന്നിട്ടുള്ളൂ. ഗുരുതര ലക്ഷണങ്ങള്‍ കുറവായതിനാലാണിത്. ആശുപത്രി ചികിത്സയ്ക്കും തീവ്രപരിചരണത്തിനും നല്‍കുന്ന അതേ പ്രാധാന്യംതന്നെയാണു ഗൃഹപരിചരണത്തിനും സര്‍ക്കാര്‍ നല്‍കുന്നത്. ഇതു സംബന്ധിച്ച്‌ ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
രോഗ ലക്ഷണങ്ങളനുസരിച്ചു മൂന്നു വിഭാഗങ്ങളായി തിരിച്ചാണു ചികിത്സാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് പോസിറ്റിവായവരും പ്രമേഹം, ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ളവരും പ്രമേഹം, രക്താദിസമ്മര്‍ദം തുടങ്ങിയ രോഗങ്ങളില്ലാത്തവരും ഗൃഹപരിചരണത്തില്‍ തുടരാവുന്നതാണ്. ഇവര്‍ പ്രദേശത്തെ ആരോഗ്യ വിവരങ്ങള്‍ തൊട്ടടുത്ത ആരോഗ്യ പ്രവര്‍ത്തകരെ കൃത്യമായി അറിയിച്ചിരിക്കണം.
ശക്തമായ പനി, തലവേദന, പേശീവേദന, അനുബന്ധ രോഗങ്ങളുള്ളവര്‍, ജീവിതശൈലീ രോഗങ്ങളുള്ളവര്‍ തുടങ്ങിയവരെ ബി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ചു മാത്രമേ ഗൃഹപരിചരണത്തില്‍ പോകാവൂ. ആശുപത്രികളിലെ കോവിഡ് ഒപി വഴിയോ ടെലിമെഡിസിന്‍ സംവിധാനമുപയോഗിച്ചോ ഡോക്ടറെ കാണണം. മൂന്നു ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന ശക്തമായ പനിയുണ്ടെങ്കില്‍ ആശുപത്രികളിലേക്കു നിര്‍ബന്ധമായും പോകണം.
ഗുരുതര രോഗലക്ഷണങ്ങളുള്ളവര്‍, അവയവമാറ്റത്തിനു വിധേയരായവര്‍, എച്ച്‌.ഐ.വി. ബാധിതര്‍, പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ സി വിഭാഗത്തിലാണ്. ഇവര്‍ ഗൃഹപരിചരണത്തില്‍ കഴിയരുത്. കോവിഡ് പോസിറ്റിവായാല്‍ ഉടന്‍ ഡോക്ടറെ കണ്ട് സി.എഫ്.എല്‍.ടി.സി, സി.എസ്.എല്‍.ടി.സി, കോവിഡ് ആശുപത്രികള്‍ തുടങ്ങിയയിടങ്ങളില്‍ ചികിത്സ തേടണം. ഗൃഹപരിചരണത്തില്‍ കഴിയുന്നവര്‍ അസ്വസ്ഥതകള്‍ തോന്നുന്നുണ്ടെങ്കിലോ കണ്ണില്‍ ഇരുട്ടു കയറുക, അബോധാവസ്ഥയിലാകുക എന്നിവ അനുഭവപ്പെട്ടാലോ ഡോക്ടറെ കാണണം. പ്രായമായവരും അനുബന്ധരോഗങ്ങളുള്ളവരും കടുത്ത ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍ അപായ സൂചനയായി കണക്കാക്കി ഡോക്ടറുടെ സേവനം തേടണം.

Related Articles

Back to top button