IndiaLatest

അമ്മ പഠിക്കാന്‍ പറഞ്ഞതിന് 14കാരി വീടുവിട്ടിറങ്ങി

“Manju”

മുംബൈ: പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മാതാപിതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ വീട്ടില്‍നിന്ന് ഒളിച്ചോടിയ 14കാരി എത്തിപ്പെട്ടത് മഹാരാഷ്ട്രയില്‍. രക്ഷകവേഷത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ എത്തിയതോടെ മാതാപിതാക്കള്‍ക്ക് പെണ്‍കുട്ടിയെ തിരിച്ചുകിട്ടി.
ശനിയാഴ്ച രാവിലെ മുംബൈയ് വസായിലാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ രാജു കര്‍വാഡെ (35) പാല്‍ഘറിലെ വസായ് റെയില്‍വേ സ്റ്റേഷന് പുറത്ത് യാത്രക്കാരെ പ്രതീക്ഷിച്ച്‌ നില്‍ക്കുകയായിരുന്നു. ഈ സമയം പെണ്‍കുട്ടി വന്ന് പ്രദേശത്ത് താമസിക്കാന്‍ മുറി ലഭിക്കുമോ എന്ന് അന്വേഷിച്ചു.
സംശയം തോന്നിയ ഡ്രൈവര്‍ പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച്‌ വിവരം തിരക്കി. താന്‍ ന്യൂഡല്‍ഹിയില്‍നിന്നാണെന്നും തനിച്ചാണ് ഇവിടെ എത്തിയതെന്നും അറിയിച്ചു.
ഓട്ടോ ഡ്രൈവര്‍ ഉടന്‍ തന്നെ ട്രാഫിക് പൊലീസിനെ അറിയിക്കുകയും പെണ്‍കുട്ടിയെ മണിക്പുര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ന്യൂഡല്‍ഹിയിലെ പുഷ്പ വിഹാര്‍ സ്വദേശിയാണെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അമ്മ സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍ വെള്ളിയാഴ്ച വീട്ടില്‍നിന്ന് ഓടിപ്പോന്നതാണെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
ഉടന്‍ ഇവര്‍ ഡല്‍ഹിയിലെ സാകേത് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച്‌ സകേത് സ്റ്റേഷനില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തിയ വിവരം മാതാപിതാക്കളെ ഉടന്‍ അറിയിച്ചു.
അവര്‍ വിമാനത്തില്‍ മുംബൈയില്‍ എത്തുകയും പെണ്‍കുട്ടിയെ കണ്ടുമുട്ടുകയുമായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് സ്റ്റേഷനില്‍ ആദരിച്ചതായി സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ഭൗസാഹെബ് കെ. അഹര്‍ പറഞ്ഞു.

Related Articles

Back to top button