ജമ്മു : പാക്ക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് കമാൻഡർ സഹീദ് വാനി അടക്കം 5 ഭീകരരെ കശ്മീരിൽ സുരക്ഷാസേന വധിച്ചു. പുൽവാമ, ബദ്ഗാം ജില്ലകളിൽ ശനിയാഴ്ചയാണ് ഏറ്റുമുട്ടലുകൾ നടന്നത്. പുൽവാമയിലെ നെയ്റയിലാണു സഹീദ് വാനി അടക്കം നാലു ജയ്ഷ് ഭീകരരെ വധിച്ചത്. ലഫ്. ജനറൽ ദേവേന്ദ്ര പ്രതാപ് പാണ്ഡെയുടെ നേതൃത്വത്തിൽ രാത്രി മുഴുവൻ നീണ്ടതായിരുന്നു ഓപ്പറേഷൻ. 2017 മുതൽ നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങൾക്കും സ്ഫോടനങ്ങൾക്കും ഉത്തരവാദിയായ സഹീദ് കശ്മീരിലെ ജയ്ഷ് മേധാവിയാണ്.
2019 ഫെബ്രുവരിയിലെ പുൽവാമ ചാവേറാക്രമണത്തിന്റെ ആസൂത്രകൻ സമീർ ദാർ കൊല്ലപ്പെട്ടശേഷം സഹീദ് ആയിരുന്നു ചുമതലക്കാരൻ. ബദ്ഗാമിൽ കൊല്ലപ്പെട്ടതു ലഷ്കർ ഭീകരനാണ്. സഹിദ് വാനിയുടെയും കൂട്ടാളികളുടെയും വധത്തോടെ കശ്മീരിലെ ജയ്ഷ് ഭീഷണി ഇല്ലാതാക്കിയതായി മേജർ ജനറൽ ശ്രീവാസ്തവ അറിയിച്ചു. ഒരു മാസത്തിനിടെ 11 ഏറ്റുമുട്ടലുകളിൽ 8 പാക്കിസ്ഥാൻകാർ അടക്കം 21 ഭീകരരെയാണു സുരക്ഷാസേന വധിച്ചത്. കശ്മീരിലെ ഭീകരരുടെ എണ്ണം 200 ൽ താഴെയാക്കാൻ സാധിച്ചതായും ഐജി വിജയ് കുമാർ അറിയിച്ചു.