അമേരിക്കയിൽ ആഞ്ഞടിച്ച് വൻ ശീതക്കൊടുങ്കാറ്റ്
യു.എസ് : വമ്പൻ ശീതക്കൊടുങ്കാറ്റിൽ തണുത്ത് വിറങ്ങലിച്ച് അമേരിക്ക. യുഎസിന്റെ കിഴക്കൻ മേഖലയിലാണ് കനത്ത ശീതക്കാറ്റ് ആഞ്ഞടിക്കുന്നത്. മേഖലയിൽ വലിയ ഹിമപതനത്തിനു പ്രതിഭാസം വഴിയൊരുക്കി. 7 കോടി ആളുകളോളം ബാധിക്കപ്പെട്ടിട്ടുണ്ട്. ഗതാഗത, വൈദ്യുതി തടസ്സങ്ങൾ മേഖലയിലെമ്പാടും ഉടലെടുത്തിട്ടുണ്ട്. 5 സംസ്ഥാനങ്ങൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ന്യൂയോർക്ക്, ബോസ്റ്റൺ തുടങ്ങിയ പ്രധാന നഗരങ്ങളും ശീതക്കൊടുങ്കാറ്റിന്റെ പിടിയിലായിട്ടുണ്ട്.ന്യൂയോർക്കിലും മാസച്യുസിറ്റ്സിലും രണ്ടടിയോളം കനത്തിൽ ഹിമനിക്ഷേപം ഉടലെടുത്തു. മാസച്യുസിറ്റ്സിൽ ഒരു ലക്ഷത്തോളം വീടുകളിൽ വൈദ്യുതി മുടങ്ങി. മണിക്കൂറിൽ 134 കിലോമീറ്ററോളം വേഗത്തിലാണു കാറ്റ് മേഖലയിൽ വീശുന്നത്.
ശീതതരംഗം മൂലം ഉടലെടുത്ത കുറഞ്ഞ താപനില ഫ്ലോറിഡ വരെ വ്യാപിച്ചു. ഫ്ലോറിഡയിൽ ഇഗ്വാന എന്നറിയപ്പെടുന്ന പല്ലിവർഗത്തിൽപെട്ട ജീവികളുടെ നാശത്തിനും സംഭവം വഴിയൊരുക്കിയിട്ടുണ്ട്. കിഴക്കൻ യുഎസിലേക്കുള്ള 4500 വിമാനസർവീസുകൾ മരവിപ്പിച്ചു. കൊടുങ്കാറ്റിനെ ബോംബ് സൈക്ലോൺ എന്ന വിഭാഗത്തിലാണു ശാസ്ത്രജ്ഞർ പെടുത്തിയിരിക്കുന്നത്. യുഎസിന്റെ കിഴക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന അറ്റ്‌ലാന്റിക് സമുദ്രത്തിൽ നിന്നു ശരത്കാലത്ത് ഉത്ഭവിക്കുന്ന അതിതീവ്ര കൊടുങ്കാറ്റിനെയും പേമാരിയെയുമാണ് ബോംബ് സൈക്ലോൺ എന്നുവിളിക്കുന്നത്.1979 മുതൽ 2019 വരെയുള്ള 40 വർഷ കാലയളവിൽ യുഎസിൽ സംഭവിച്ച കൊടുങ്കാറ്റുകളിൽ ഏകദേശം 7 ശതമാനവും ബോംബ് സൈക്ലോണുകളാണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു.