വ്യാജ വാക്‌സിനേഷൻ കാർഡ് നിർമിച്ച് നഴ്‌സുമാർ നേടിയത് 11 കോടി രൂപ
ന്യൂയോർക്ക്: വ്യാജ വാക്‌സിനേഷൻ കാർഡ് നിർമിച്ച് 1.5 മില്യൺ ഡോളറിലധികം പണം സമാഹരിച്ച രണ്ട് നഴ്‌സുമാർ പിടിയിൽ. ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലാണ് കേസിനാസ്പദമായ സംഭവം. അമിറ്റിവില്ലെ പീഡിയാട്രിക് ക്ലിനിക്കിന്റെ ഉടമയും 49കാരിയുമായ ജൂലി ഡെവൂണോയാണ് മുഖ്യപ്രതികളിൽ ഒരാൾ. രണ്ടാമത്തെ പ്രതി ജൂലിയുടെ സ്ഥാപനത്തിലെ ജീവനക്കാരി മരിസ ഉറാരോ (44) ആണ്.
18 വയസിന് മുകളിലുള്ളവർക്ക് 220 ഡോളറും കുട്ടികൾക്ക് 85 ഡോളറുമാണ് വ്യാജ വാക്‌സിനേഷൻ കാർഡ് തയ്യാറാക്കാൻ തട്ടിപ്പ് സംഘം സമാഹരിച്ചിരുന്നത്. ന്യൂയോർക്ക് സർക്കാരിന്റെ ഡാറ്റാബേസിൽ കയറിയായിരുന്നു തട്ടിപ്പ്. മുഖ്യപ്രതി ജൂലി ഡെവൂണോയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 9 ലക്ഷം ഡോളർ തുക പണമായി കണ്ടെത്തിയിരുന്നു. ലഡ്ജർ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് ആകെ 1.50 ദശലക്ഷം ഡോളറുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയത്.
2021 നവംബർ മുതലാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമാണം ഇരുവരും ചേർന്ന് തുടങ്ങിയത്. വ്യാജ വാക്‌സിനേഷൻ കാർഡ് നിർമിക്കുന്നത് കുറ്റകരമാക്കുന്ന ബില്ല് ഒരു മാസം മുമ്പ് ന്യൂയോർക്ക് സർക്കാർ പാസാക്കിയിരുന്നു. പ്രതികൾ അറസ്റ്റിലായതിന് ശേഷം നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ് സർക്കാർ.