കൊല്ലം: പുനലൂരിൽ എ.ടി.എം കൗണ്ടർ തകർത്ത് മോഷണ ശ്രമം. ഇന്ന് പുലർച്ചെയാണ് ധനലക്ഷ്മി ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ മോഷണ ശ്രമം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
രാവിലെ പണം എടുക്കാനെത്തിയ ഒരാളാണ് എ.ടി.എം തകർന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് ഇയാൾ പോലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ സ്ഥലത്തെത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.
നീല ടീഷർട്ടും പാന്റ്‌സും തൊപ്പിയും മാസ്‌കും ധരിച്ചെത്തിയ യുവാവാണ് എ.ടി.എം തകർത്തത്. ആദ്യം എ.ടി.എം കൗണ്ടറിൽ കയറിയ യുവാവ് പുറത്തേയ്‌ക്ക് പോയി. പിന്നീടാണ് സ്‌ക്രൂഡ്രൈവർ അടക്കമുള്ള ആയുധങ്ങളുമായി എത്തി എ.ടി.എം കൗണ്ടർ തകർത്തത്.
എ.ടി.എമ്മിന്റെ താഴെയുള്ള ഭാഗമാണ് മോഷ്ടാവ് തകർത്തത്. യുവാവിനെ തിരിച്ചറിയാൻ ഇനിയും സാധിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുകയാണ്. അതേസമയം, ഇന്ന് പുലർച്ചെ സമീപത്തെ ഒരു ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്നും പണം കവരാൻ ശ്രമം നടന്നിട്ടുണ്ട്. രണ്ട് സംഭവങ്ങൾക്കും പിന്നിൽ ഒരാളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.