ഇന്ത്യ ഭാവിയുടെ പ്രതീക്ഷയെന്ന് ബിൽ ഗേറ്റ്സ്
കലിഫോർണിയ; ഭാവിയുടെ പ്രതീക്ഷയാണ് ഇന്ത്യയെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ലോകം വലിയ പ്രതിസന്ധികൾ നേരിടുമ്പോൾ ഇന്ത്യ വലിയ പ്രശ്നങ്ങൾ ഒറ്റയടിക്ക് പരിഹരിക്കുമെന്നും തന്റെ ബ്ലോഗായ ‘ഗേറ്റ്സ് നോട്ട്സിൽ’ എഴുതിയ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. ദേശീയമാധ്യമത്തിൽ വന്ന ഗേറ്റ്സിന്റെ ബ്ലോഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കുവച്ചിരുന്നു.
‘‘ശരിയായ ആശയങ്ങളും അവ കൃത്യമായി എത്തിക്കാനുള്ള മാർഗങ്ങളുമുണ്ടെങ്കിൽ ഏതു വലിയ പ്രശ്നവും ഒറ്റയടിക്ക് പരിഹരിക്കാമെന്നു ഞാൻ വിശ്വസിക്കുന്നു. ആവശ്യത്തിന് പണമോ സമയമോ ഇല്ലെന്ന പ്രതികരണമാണ് പലപ്പോഴും ലഭിക്കുക. എന്നാൽ ഇന്ത്യ ഇവയെല്ലാം തെറ്റാണെന്നു തെളിയിച്ചു. ഇന്ത്യ കരസ്ഥമാക്കിയ നേട്ടത്തിന് മറ്റൊരു തെളിവും ആവശ്യമില്ല.
ഇന്ത്യ എനിക്ക് ഭാവിയുടെ പ്രതീക്ഷയാണ്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുകയാണ്. അതിനർഥം അവിടുത്തെ പ്രശ്നങ്ങൾ ചെറിയ രീതിയിൽ പരിഹരിക്കാനാകില്ല. എന്നാൽ വലിയ വെല്ലുവിളികൾ പരിഹരിക്കാനാകുമെന്ന് ഇന്ത്യ തെളിയിച്ചു. രാജ്യം പോളിയോ നിർമാർജനം ചെയ്തു, എച്ച്ഐവി പടരുന്നത് കുറച്ചു, ദാരിദ്ര്യം കുറച്ചു, ശിശു മരണനിരക്ക് കുറച്ചു, ശുചീകരണം, ധനകാര്യ സേവനങ്ങൾ തുടങ്ങിയവ കുറച്ചുകൂടി പ്രാപ്യമാക്കുന്നരീതിയിലാക്കി.
നവീന ആശയങ്ങളെ പുണരുന്നതിൽ ഇന്ത്യ ലോകത്തെ നയിക്കുന്ന മാതൃകയാണ് നൽകുന്നത്. ആവശ്യക്കാർക്ക് പരിഹാരം ഉറപ്പുനൽകുന്ന മാതൃകയാണിത്. റോട്ടോവൈറസ് വാക്സീൻ ചെലവേറിയതായപ്പോൾ ഇന്ത്യ അതു സ്വയം നിർമിക്കാൻ തീരുമാനിച്ചു. വിവിധ വാക്സീനുകൾ ആവശ്യക്കാർക്ക് എത്തിക്കാൻ ഫാക്ടറികൾ നിർമിക്കുകയും അവ ഓരോരുത്തരിലും എത്തിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്തു. 2021 ആയപ്പോൾ ഒരു വയസ്സുള്ള 83% പേരിലും ഈ വാക്സീൻ കുത്തിവച്ചു. ഈ ചെലവുകുറഞ്ഞ വാക്സീൻ ഇപ്പോൾ മറ്റു രാജ്യങ്ങളും ഉപയോഗിക്കുന്നു’’ – കുറിപ്പിൽ പറയുന്നു.