LatestThiruvananthapuram

സ്മാര്‍ട്ടായി റേഷന്‍കാര്‍ഡ്

“Manju”

തിരുവനന്തപുരം: ഭക്ഷ്യ വിതരണ രംഗത്തെ ചരിത്രപരമായ മാറ്റമാണ് റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് ആയി എന്നത്. എടിഎം രൂപത്തിലുള്ള സ്മാര്‍ട്ട് കാര്‍ഡില്‍ ക്യൂആര്‍ കോഡും ബാര്‍ കോഡും ഉണ്ടാകും. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതി എന്ന സൗകര്യത്തിനാണ് എടിഎം കാര്‍ഡുകളുടെ മാതൃകയിലും വലിപ്പത്തിലും പിവിസി റേഷന്‍ കാര്‍ഡ് ആയി മാറ്റിയത്.

കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് നടപ്പിലാക്കിയ ഇ-റേഷന്‍ കാര്‍ഡ് പരിഷ്‌കരിച്ചാണ് സ്മാര്‍ട്ട് കാര്‍ഡുകളാക്കുന്നത്. സ്മാര്‍ട്ട് കാര്‍ഡ് പുറത്തിറങ്ങിയതോടെ കടകളില്‍ ഇപോസ് മെഷീനൊപ്പം ക്യുആര്‍ കോഡ് സ്‌കാനറും ഉണ്ട്. സ്‌കാന്‍ ചെയ്യുമ്പോള്‍ വിവരങ്ങള്‍ സ്‌ക്രീനില്‍ തെളിയും. റേഷന്‍ വാങ്ങുന്ന വിവരം ഗുണഭോക്താവിന്റെ മൊബൈലില്‍ ലഭിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനം.
കാര്‍ഡ് ഉടമയുടെ പേര്, ഫോട്ടോ, ബാര്‍കോഡ് എന്നിവ റേഷന്‍ കാര്‍ഡിന്റെ മുന്‍വശത്ത് ഉണ്ടാകും. പ്രതിമാസ വരുമാനം, റേഷന്‍ കട നമ്പര്‍, വീട് വൈദ്യുതികരിച്ചോ, എല്‍പിജി കണക്ഷനുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പുറകില്‍. നിലവിലുള്ള അഞ്ച് നിറത്തിലും സ്മാര്‍ട്ട് കാര്‍ഡുകള്‍ ലഭ്യമാകും. നിലവില്‍ പുസ്തക രൂപത്തിലുള്ള റേഷന്‍കാര്‍ഡ്, ഇ-റേഷന്‍കാര്‍ഡ് ഉപയോഗിക്കുന്നവരില്‍ ആവശ്യമുള്ളവര്‍ മാത്രം സ്മാര്‍ട്ട് കാര്‍ഡിനായി അപേക്ഷിച്ചാല്‍ മതി.

അക്ഷയ സെന്റര്‍/ സിറ്റിസണ്‍ ലോഗിന്‍ വഴിയാണ് സ്മാര്‍ട്ട് കാര്‍ഡിനായി അപേക്ഷിക്കേണ്ടത്. സംസ്ഥാനത്ത് 90.45 ലക്ഷം റേഷന്‍കാര്‍ഡുകളാണ് ഉളളത്. അതില്‍ 12,98,997 പേര്‍ അവരുടെ റേഷന്‍കാര്‍ഡുകള്‍ പി.വി.സി കാര്‍ഡുകളാക്കി കഴിഞ്ഞു.
സര്‍ക്കാര്‍ നയമനുസരിച്ച്‌ എപ്പോള്‍ വേണമെങ്കിലും പുതിയ റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കാം, പഴയ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം, അംഗങ്ങളെ ഒഴിവാക്കാം, പുതിയ അംഗങ്ങളെ ചേര്‍ക്കാം. എല്ലാവര്‍ക്കും റേഷന്‍കാര്‍ഡ് എന്നതിനൊപ്പം ഒരു വര്‍ഷത്തിനുളളില്‍ സ്മാര്‍ട്ട് കാര്‍ഡ് എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനുളള പ്രയാണത്തിലാണ് സര്‍ക്കാര്‍.

Related Articles

Back to top button