InternationalLatest

പാസ്‌പോര്‍ട്ട് നഷ്‌ടമായി; അടിയന്തരമായി ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്

“Manju”

ന്യൂഡല്‍ഹി: യുക്രെയിനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനിടയില്‍ പാസ്‌പോര്‍ട്ട് നഷ്‌ടമായ യുവതിക്ക് കേന്ദ്ര സര്‍‌ക്കാരിന്റെ സഹായഹസ്‌തം. ഖാര്‍കീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിസിനിലെ വിദ്യാര്‍ത്ഥിനിയായ അമന്‍ജോതിനാണ് സര്‍ക്കാര്‍ എമര്‍ജന്‍സി പാസ്‌പോര്‍ട്ട് നല്‍കുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മാര്‍ച്ച്‌ 5ന് സ്വന്തം നാടായ പഞ്ചാബിലേക്ക് വരാന്‍ വേണ്ടിയിരുന്നതാണ് അമന്‍. എന്നാല്‍ അവളുടെ സകലപ്രതീക്ഷകളെയും തെറ്റിച്ച്‌ യുദ്ധം രൂക്ഷമായി. അതോടെ തിങ്കളാഴ്ച സുഹൃത്ത് രോഹിത് അനുമല്ലയ്ക്കൊപ്പം അവള്‍ നഗരം വിടാന്‍ തന്നെ തീരുമാനിച്ചു. കീവ് റെയില്‍വേ സ്റ്റേഷനിലേക്കുള്ള ഇരുവരുടെയും യാത്രയ്‌ക്കിടയില്‍ അമനിന്റെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ നഷ്ടമായി.

‘എന്നെ സഹായിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു ഹെല്‍പ്പ് ഡെസ്‌ക് ഇല്ലായിരുന്നു. ഞാന്‍ എംബസിയില്‍ വിളിച്ചെങ്കിലും അവരെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല,’ അവള്‍ പറഞ്ഞു. ഒടുവില്‍ സുഹൃത്ത് രോഹിത്ത് തന്റെ അമ്മാവനെ ബന്ധപ്പെട്ടു. കൊവിഡ് മുന്നണിപ്പോരാളികള്‍ എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ അദ്ദേഹം അംഗമാണ്. അദ്ദേഹം വഴി ലക്‌നൗവിലെ ഒരു സ്വകാര്യ ഗ്രൂപ്പ് ജനറല്‍ മാനേജറും കൊവിഡ് സര്‍വൈവര്‍ ഫോഴ്സ് എന്ന് വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗവുമായ വിജയ് മിശ്രയോട് കാര്യം പറഞ്ഞു. മിശ്ര പ്രധാനമന്ത്രിയുടെ ഓഫീസിനെയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ഉപദേഷ്‌ടാവ് അമിത് ഖാരെയെയും സമീപിച്ചു. വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ എമര്‍ജന്‍സി പാസ്പോര്‍ട്ട് ലഭ്യമാക്കുകയായിരുന്നു.

Related Articles

Back to top button