മുംബൈ : ഐസിസി ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തി ഇന്ത്യയുടെ രവീന്ദ്ര ജഡേജ. ഓൾറൗണ്ടർമാരുടെ പട്ടികയിലാണ് ജഡേജ ഒന്നാമതെത്തിയത്. ശ്രീലങ്കയ്‌ക്കെതിരായ മൊഹാലി ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ജഡേജ രണ്ട് സ്ഥാനങ്ങൾ ഉയർന്ന് തലപ്പത്തെത്തിയത്. വെസ്റ്റ് ഇൻഡീസ് താരം ജെയ്‌സൺ ഹോൾഡറിന്റെ റെക്കോർഡാണ് ജഡേജ തകർത്തത്. 382 പോയിന്റ് റേറ്റിംഗുമായി ജെയ്‌സൺ രണ്ടാം സ്ഥാനത്താണ്.
ശ്രീലങ്കയ്‌ക്കെതിരെ മൊഹാലിയിൽ നടന്ന ടെസ്റ്റിൽ വിസ്മയ പ്രകടനമാണ് രവീന്ദ്ര ജഡേജ നടത്തിയത്. 228 പന്തിൽ പുറത്താവാതെ 175 റൺസ് നേടിയതോടെ താരം 54-ാം സ്ഥാനത്ത് നിന്നും 37 –ാം സ്ഥാനത്തെത്തിയിരുന്നു. ഒമ്പത് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്തതോടെ ജഡേജയായിരുന്നു മത്സരത്തിലെ താരം. മത്സരത്തിൽ മികച്ച പ്രകടനം അശ്വിനും പുറത്തെടുത്തിരുന്നു. ആദ്യ ഇന്നിംഗ്സിൽ 82 പന്തിൽ 61 റൺസെടുത്ത അശ്വിൻ രണ്ട് ഇന്നിംഗ്സിലുമായി ആറ് വിക്കറ്റ് നേടി.
മൊഹാലിയിൽ നടന്ന ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 96 റൺസ് സ്‌കോർ ചെയ്ത ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ബാറ്റർമാരുടെ റാങ്കിംഗിൽ ആദ്യ പത്തിൽ എത്തിയിട്ടുണ്ട്. വിരാട് കോഹ്ലിയും ആദ്യ അഞ്ചിൽ മടങ്ങിയെത്തിയിട്ടുണ്ട്.
അതേസമയം ബാറ്റർമാരുടെ പട്ടികയിൽ ഓസീസിന്റെ മാർനസ് ലബുഷെയ്ൻ ഒന്നാമത് തുടരുന്നു. ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ എന്നിവർ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലായുണ്ട്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ആറാമതാണ്. ബൗളർമാരിൽ പാറ്റ് കമ്മിൻസാണ് ഒന്നാം സ്ഥാനത്ത്. അശ്വിൻ തൊട്ട് പിന്നലെ രണ്ടാം സ്ഥാനത്തുണ്ട്.