Latest

അഴിമതി പൂര്‍ണമായി ഇല്ലാതാക്കും; മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: അഴിമതി ഏറ്റവും കുറഞ്ഞ നാടാണു കേരളമെന്നും അതു തീരെ ഇല്ലാതാക്കാനാണു സര്‍ക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്കാരോട് ഒരു വിട്ടുവീഴ്ചയും സര്‍ക്കാര്‍ ചെയ്യില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വില്ലേജ് ഓഫിസുകളുടെ ഭാഗമായി വില്ലേജ്തല ജനകീയ സമിതി രൂപീകരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഓഫിസുകളില്‍നിന്നു സേവനം ലഭിക്കുകയെന്നതു പൗരന്റെ അവകാശമാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങളെ സേവിക്കാനാണ് ഉദ്യോഗസ്ഥവൃന്ദമെന്ന ധാരണ എല്ലാവര്‍ക്കുമുണ്ടാകണം. ഏതെങ്കിലും കാര്യത്തില്‍ തീരുമാനമെടുക്കേണ്ടിവരുമ്പോള്‍ വഴിവിട്ട നടപടി സ്വീകരിച്ചു ചില്ലറ കാശു സമ്പാദിക്കാമെന്ന് ആര്‍ക്കെങ്കിലും തോന്നുന്നത് നാടിനും സിവില്‍ സര്‍വീസിനും ചേര്‍ന്നതല്ലെന്ന് മനസിലാക്കണം.

ഇക്കൂട്ടര്‍ സമൂഹത്തില്‍ വളരെ കൂടുതലല്ല. പക്ഷേ, തെറ്റായ രീതിയില്‍ കാര്യങ്ങള്‍ കൊണ്ടുപോകാന്‍ താത്പര്യമുള്ള ചിലര്‍ നാടിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്നും, അത്തരം ചിലര്‍ തങ്ങള്‍ കാര്യം നടത്തിത്തരാമെന്നു പറഞ്ഞ് ഏജന്റുമാരായടക്കം ചില ഓഫിസുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരം എജന്റുമാരും അവരെ പ്രോത്സഹിപ്പിക്കുന്നവരും ഇതുവഴി എന്തെങ്കിലും നേട്ടം കരസ്ഥാമാക്കാമെന്നു കരുതുന്നവരും അതൊക്കെ കൈവിട്ട കളിയായിരിക്കുമെന്ന കാര്യം ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി അഭേദ്യമായ ബന്ധമാണു റവന്യൂ വകുപ്പിന്റെ ഓഫിസുകള്‍ക്കുള്ളതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതുകൊണ്ടുതന്നെ ഈ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍പോലും ജനങ്ങളെ വലിയ രീതിയില്‍ ബാധിക്കും. ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന വകുപ്പെന്ന നിലയില്‍ ജനോന്‍മുഖവും കാലത്തിനൊത്തതുമായ നവീകരണം പ്രധാനമാണ്. സാങ്കേതിക തലത്തിലും കാര്യക്ഷമതാ തലത്തിലും റവന്യൂ വകുപ്പിനെ നവീകരിക്കാന്‍ വലിയ ഇടപെടലാണു സര്‍ക്കാര്‍ നടത്തുന്നത്. 1244 താത്കാലിക തസ്തികകള്‍ സ്ഥിരമാക്കിയത് ഇതിന്റെ ഭാഗമാണ്. നവീകരണത്തിലൂടെ കൂടുതല്‍ കാര്യക്ഷമതിയിലേക്കു സര്‍ക്കാര്‍ സംവിധാനങ്ങളെ ഉയര്‍ത്തുകയെന്നതാണു സര്‍ക്കാര്‍ നയം. റവന്യൂ വകുപ്പിലേതടക്കം 610 സേവനങ്ങള്‍ ഓണ്‍ലൈനാക്കിയിട്ടുണ്ട്.

സാങ്കേതികവിദ്യയിലെ മുന്നേറ്റത്തെ ഫലപ്രദമായും കാര്യക്ഷമമായും ഉപയോഗിക്കാന്‍ റവന്യൂ വകുപ്പിനു കഴിയുമെന്നതുകൊണ്ടാണു വില്ലേജ് ഓഫിസുകളും മറ്റ് ഓഫിസുകളും ഡിജിറ്റലാക്കുന്ന നടപടി ആരംഭിച്ചത്. ഇത്തരത്തില്‍ നടത്തപ്പെടുന്ന ഇടപെടലുകളുടെ തുടര്‍ച്ചയാണു വില്ലേജ്തല സമിതികളുടെ രൂപീകരണം. പദ്ധതി രൂപീകരണവും നിര്‍വഹണവും സര്‍ക്കാര്‍ കാര്യം മാത്രമാക്കി മാറ്റാതെ ഓരോ പ്രദേശത്തിനും ആവശ്യമായ പദ്ധതികള്‍ ജനപങ്കാളിത്തത്തോടെ നിര്‍ണയിക്കുന്ന രീതിയെന്ന കാഴ്ചപ്പാടാണ് ഈ സമിതിയിലൂടെ പ്രകടമാകുന്നത്. പൊതുജനങ്ങളുടെ ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനു റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൂട്ടായ ചര്‍ച്ച നടത്തുന്നതരത്തിലാണു സമിതിയുടെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. വില്ലേജ് ഓഫിസര്‍ അധ്യക്ഷനായ സമിതിയില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രതിനിധികളും രാഷ്ട്രീയ കക്ഷി പ്രതിനിധികളും പട്ടികജാതി പട്ടികവര്‍ഗ പ്രതിനിധികളുമെല്ലാമുണ്ടാകും.
വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കഴിഞ്ഞ സര്‍ക്കാര്‍ വലിയ മാതൃകയാണു കാട്ടിയത്. പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും അതു ജനം എത്ര വലിയ തോതില്‍ അംഗീകരിച്ചെന്നതും പ്രകടമായ കാര്യമാണ്. ജനങ്ങളുടെ മുന്നില്‍ കള്ളം പറയില്ല. ജനങ്ങളെ കബളിപ്പിക്കാന്‍ എന്തെങ്കിലും വാഗ്ദാനം ചെയ്യുന്ന രീതിയല്ല സര്‍ക്കാരിനുള്ളത്. പറയുന്നതെന്താണോ അതു നടപ്പാക്കും. നടപ്പാക്കാന്‍ പറ്റുന്നവയേ പറയുകയുള്ളൂ. ഇക്കഴിഞ്ഞ ബജറ്റില്‍ അക്കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വരുന്ന നാലു വര്‍ഷംകൊണ്ട് സമ്പൂര്‍ണ ഭൂസര്‍വെ പൂര്‍ത്തിയാക്കുമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. താലൂക്ക്തല ജനകീയ സമിതിയുടേയും ജില്ലാ വികസന സമിതിയുടേയും മാതൃകയിലാണു സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളുടെ ഭാഗമായി വില്ലേജ് തല സമിതികള്‍ രൂപീകരിച്ചിരിക്കുന്നത്. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച സമിതി യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനു ശേഷം മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ വി.കെ. പ്രശാന്ത് എം.എല്‍.എയുടെ അധ്യക്ഷതയില്‍ പേരൂര്‍ക്കട വില്ലേജ്തല സമിതി യോഗം ചേര്‍ന്നു. ഈ സമയത്ത് സംസ്ഥാനത്തെ മറ്റു വില്ലേജുകളിലും സമിതിയുടെ യോഗം ചേര്‍ന്നു.

പേരൂര്‍ക്കട വില്ലേജ് ഓഫിസ് പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍, വി.കെ. പ്രശാന്ത് എം.എല്‍.എ, കൗണ്‍സിലര്‍ നന്ദഭാര്‍ഗവ്, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കെ. ബിജു, ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button