സിപിഎം ജനറൽ സെക്രട്ടറിയായി യെച്ചൂരി തുടരും
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. നേതൃസ്ഥാനത്ത് നിന്നും യെച്ചൂരി മാറേണ്ട സാഹചര്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം വിലയിരുത്തി. പാർട്ടി കോൺഗ്രസ് തുടങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് നേതൃത്വം ഈ ധാരണയിലേയ്‌ക്ക് എത്തിയത്.
യെച്ചൂരിയുടെ ബാക്കിയുള്ള ഒരു ടേമിനെക്കുറിച്ച് വിവാദമില്ല. വിവിധ സംസ്ഥാന സമ്മേളനങ്ങളിലെ പൊതുവികാരം കൂടി കണക്കിലെടുത്താണ് പാർട്ടിയുടെ തീരുമാനമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
വിശാഖപട്ടണത്ത് വെച്ച് നടത്തിയ പാർട്ടി കോൺഗ്രസിലാണ് സീതാറാം യെച്ചൂരി ആദ്യമായി ജനറൽ സെക്രട്ടറി സ്ഥാനത്തെത്തിയത്. വലിയ തർക്കങ്ങൾക്ക് ശേഷമാണ് യെച്ചൂരി ഈ സ്ഥാനത്തേയ്‌ക്ക് എത്തിയത്. പ്രകാശ് കാരാട്ടിന് ശേഷമാണ് യെച്ചൂരി ജനറൽ സെക്രട്ടറിയായത്. പിന്നീട്, ഹൈദരാബാദിൽ വെച്ച് നടന്ന 22-ാം പാർട്ടി കോൺഗ്രസിലും യെച്ചൂരി വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.