ലങ്കയ്‌ക്ക് കൂടുതൽ ആശ്വാസ നടപടികളുമായി ഇന്ത്യ
ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയെ കരകയറ്റാൻ വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. ശ്രീലങ്കയുടെ അടിയന്തര അഭ്യർത്ഥനകളോട് ഇന്ത്യ ഉടനടി പ്രതികരിക്കുകയും കൂടുതൽ സഹായങ്ങൾ വാഗ്ദാനം നൽകുകയും ചെയ്തു.
‘ഈ വർഷം ജനുവരി മുതൽ, ഇന്ത്യ ശ്രീലങ്കയ്‌ക്കായി 2.5 ബില്യൺ ഡോളറാണ് സഹായമായി നൽകിയത്. ഫെബ്രുവരിയിൽ 500 മില്യൺ യുഎസ് ഡോളറിന്റെ ഇന്ധന വായ്പ ഒപ്പുവെച്ചു. 150,000 ടണ്ണിലധികം ജെറ്റ് ഏവിയേഷൻ ഇന്ധനം, ഡീസൽ, പെട്രോൾ എന്നിവയും നൽകി. ഭക്ഷണം, മരുന്ന്, അവശ്യസാധങ്ങൾ എന്നിവയ്‌ക്കായി 1 ബില്യൺ യുഎസ് ഡോളറിന്റെ മറ്റൊരു വായ്പ കഴിഞ്ഞ മാസം ഒപ്പുവെച്ചു’ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഗോപാൽ ബഗ്ലേ പറഞ്ഞു.
വായ്പ പ്രകാരം ഇന്ത്യയിൽ നിന്നുള്ള ആദ്യ അരി ചാക്കുകൾ ഉടൻ ശ്രീലങ്കയിലെത്തുമെന്നും ബഗ്ലേ അറിയിച്ചു. കൂടാതെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 400 ബില്യൺ ഡോളറിന്റെ കറൻസി സ്വാപ്പ് നീട്ടിയിട്ടുണ്ട്. രൂക്ഷമായ പവർ കട്ടിന് സാക്ഷ്യം വഹിക്കുന്ന ശ്രീലങ്കയുടെ വൈദ്യുതി പ്രതിസന്ധി ലഘൂകരിക്കാൻ ഇന്ത്യ 40,000 മെട്രിക് ടൺ ഡീസലാണ് ഇന്നലെ എത്തിച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയെ കരകയറ്റാൻ ഇന്ത്യ നീട്ടിയ സഹായ ഹസ്തം ശ്രീലങ്കൻ ജനത തൊഴുകൈയ്യോടെയാണ് സ്വീകരിക്കുന്നത്.