തക്കാളി കിലോയ്‌ക്ക് രണ്ട് രൂപ; റോഡിലുപേക്ഷിച്ച് തമിഴ്‌നാട്ടിലെ കർഷകർ
ചെന്നൈ: തക്കാളി കിലോയ്‌ക്ക് രണ്ട് രൂപയായി കുറഞ്ഞതോടെ വിളവെടുത്ത തക്കാളികൾ റോഡിലും വയലുകളിലും ഉപേക്ഷിച്ച് തമിഴ്‌നാട്ടിലെ കർഷകർ.
മൂന്ന് മാസം മുമ്പ് വരെ തക്കാളിക്ക് 100 രൂപ മുതൽ 150 രൂപ വരെ വിലയുണ്ടായിരുന്നു. അതിനാൽ നിരവധി കർഷകരാണ് തക്കാളി വൻതോതിൽ കൃഷി ചെയ്തത്. എന്നാൽ വിലയിടിഞ്ഞതോടെ റോഡുകളിലും വയലുകളിലും വിളവെടുത്ത തക്കാളികൾ ഉപേക്ഷിക്കുകയായിരുന്നു.
കൂടുതൽ നഷ്ടം ഒഴിവാക്കാനാണ് കർഷകരുടെ നീക്കം. ഇതിന്റെ ഭാഗമായാണ് തക്കാളി അഴുകാനായി ഉപേക്ഷിച്ചത്. ഇത് അടുത്ത ബാച്ച് വിളകൾക്ക് വളമായി മാറുന്നതാണെന്ന് കർഷകർ പ്രതികരിച്ചു. തമിഴ്നാട്ടിലെ പാലക്കോട്, മാറണ്ടഹള്ളി, അരൂർ, പാപ്പിറെഡ്ഡിപ്പട്ടി എന്നിവിടങ്ങളിലെ കർഷകരാണ് തക്കാളി അഴുകാനായി ഉപേക്ഷിച്ചത്. എന്നാൽ റോഡരികിൽ നിക്ഷേപിച്ച തക്കാളികൾ കന്നുകാലികളും കുരങ്ങുകളും ആഹാരമാക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
തക്കാളി പോലുള്ള വിളകൾക്ക് സർക്കാർ മിനിമം താങ്ങുവില നൽകിയാൽ ഇത്തരം നഷ്ടം ഒഴിവാക്കാനാകുമെന്നാണ് കർഷകരുടെ പ്രതികരണം. ഇപ്പോൾ വിലയിടിഞ്ഞതിനാൽ തൊഴിലാളികളുടെ കൂലിച്ചെലവ് പോലും വഹിക്കാൻ കഴിയാത്ത അവസ്ഥയിലാണ് തക്കാളി കർഷകർ.