KeralaLatest

ബിവറേജ് തുറക്കാമെങ്കില്‍ ക്ഷേത്രം തുറന്നുകൂടെ എന്ന് അലറിക്കൊണ്ടിരുന്നവര്‍ എത്ര വേഗമാണ് മലക്കം മറിഞ്ഞത്

“Manju”

പാലക്കാട്: ക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളില്‍ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി മുന്‍ എം.പി എം.ബി രാജേഷ്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഇളവിനെ തുടര്‍ന്ന് ആന്ധ്ര, ഉത്തര്‍പ്രദേശ് എന്നിവടങ്ങളിലെ പ്രമുഖ ക്ഷേത്രങ്ങളെല്ലാം തുറന്നിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ക്ഷേത്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയത് ദുരൂഹമാണെന്ന് ബി.ജെ.പി ആരോപിക്കുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്നും എം.ബി രാജേഷ് ചോദിച്ചു.

കേന്ദ്രം പറഞ്ഞിട്ടും തുറക്കാത്തതെന്തെന്ന് ആക്രോശിച്ച കേന്ദ്ര സഹമന്ത്രി. സഹമന്ത്രിലാണെങ്കിലും കുത്തിത്തിരുപ്പില്‍ ക്യാബിനറ്റ് റാങ്കാണ് കക്ഷിക്കെന്നും രാഷേജ് പരിഹസിച്ചു. ക്ഷേത്രം തുറക്കാത്ത സര്‍ക്കാരിനെതിരെ രണ്ടാം വിശ്വാസ സംരക്ഷണത്തിന് തയ്യാറെടുത്തിരിക്കെയാണ് ക്ഷേത്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്. ഇതോടെ അവര്‍ പ്ലേറ്റ് മാറ്റുകയായിരുന്നെന്നും രാജേഷ് ചൂണ്ടിക്കാട്ടി. ബിവറേജ് തുറക്കാമെങ്കില്‍ ക്ഷേത്രം തുറന്നുകൂടെ എന്ന് അലറിക്കൊണ്ടിരുന്നവര്‍ എത്ര വേഗമാണ് മലക്കം മറിഞ്ഞതെന്നും രാജേഷ് ചോദിച്ചു.

എംബി രാജേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

സുവർണ്ണാവസര വാദികൾ വീണ്ടും രംഗത്ത്!വിശ്വാസികൾ ജാഗ്രതൈ…..

ആരാധാനാലയങ്ങൾ തുറക്കാമെന്ന് പറഞ്ഞത് കേന്ദ്ര സർക്കാർ.കേന്ദ്രം പറഞ്ഞിട്ടും തുറക്കാത്തതെന്തെന്ന് ആക്രോശിച്ചത് അതേ കേന്ദ്രത്തിലെ സഹമന്ത്രി. സഹമന്ത്രിയെങ്കിലും കുത്തിത്തിരുപ്പിലും അവസരവാദത്തിലും കാബിനറ്റ് റാങ്കാണ് കക്ഷിക്ക്. സഹനടൻമാരായ ചെന്നിത്തല-മുല്ലപ്പള്ളിമാർ മാത്രമല്ല പണിയില്ലാതായ പഴയ ശബരിമല കറക്കു കമ്പനി മുഴുവൻ സടകുടഞ്ഞെഴുന്നേറ്റു. കേന്ദ്രം പറഞ്ഞിട്ടും ക്ഷേത്രം തുറക്കാത്ത, വിശ്വാസം തകർക്കുന്ന മാർക്സിസ്റ്റ് സർക്കാരിനെതിരായി വിശ്വാസികളെ ഇളക്കിവിട്ട് രണ്ടാം വിശ്വാസ സംരക്ഷണം സ്വപ്നം കണ്ട് കോൾമയിർ കൊണ്ടു. കൊട്ടക്കണക്കിന് വോട്ട് കിട്ടുമെന്നോർത്ത്, അധികാരാർത്തി മൂത്ത് വായിൽ വെള്ളമൂറി.പക്ഷേ സംസ്ഥാനം തുറക്കാൻ അനുമതി കൊടുത്തപ്പോൾ ആ സ്വപ്നം വീണുടഞ്ഞു.നേരെ പ്ലേറ്റ് മാറ്റി. “നിർബന്ധിച്ച് തുറപ്പിക്കുന്നേ ” എന്ന കള്ളക്കരച്ചിലായി. കേട്ടാൽ തോന്നും പോലീസിനെ വിട്ട് ക്ഷേത്രം തുറപ്പിക്കുകയാണെന്ന്. ബീവറേജ് തുറക്കാമെങ്കിൽ ക്ഷേത്രം തുറന്നു കൂടെ എന്ന് ഇതുവരെ അലറിക്കൊണ്ടിരുന്നവരാണ്. എത്ര വേഗമാണ് മലക്കം മറിഞ്ഞത്.

ശബരിമലയിൽ ഭക്തരെ തടഞ്ഞും, നെയ്ത്തേങ്ങ കൊണ്ട് എറിഞ്ഞ് തല പൊട്ടിച്ചും ‘വിശ്വാസം രക്ഷിച്ചവർ ‘ അവസാന അടവെടുത്തിരിക്കുകയാണ്. കൊറോണ തുടങ്ങിയതു മുതൽ അടവുകൾ പലതും പയറ്റി പരാജയപ്പെട്ടവരാണ്. അതിർത്തിയിൽ അലമ്പുണ്ടാക്കി. ആശുപത്രിയിൽ നഴ്സുമാരുടെ വായിൽ ലഡു വെച്ചു കൊടുത്തു. കൊറോണ വാർഡിൽ ആളെക്കൂട്ടി ഉദ്ഘാടനം നടത്തി പടർത്താൻ നോക്കി.പരീക്ഷ വരെ മുടക്കാൻ നോക്കി. ഒന്നും വേണ്ടത്ര ഫലിച്ചില്ല.ഇനി അവസാന അടവു തന്നെ ആശ്രയം. ‘വിശ്വാസം അതല്ലേ എല്ലാം ‘. പക്ഷേ ഒരിക്കൽ ചക്ക വീണപ്പോൾ മുയൽ ചത്തെന്നു വിചാരിച്ച് വീണ്ടും ഓടിക്കൂടിയ ശബരിമല കറക്കു കമ്പനി നിരാശരായി.
” പാണ്ടൻ നായുടെ പല്ലിന് ശൗര്യം
പണ്ടേപ്പോലെ ഫലിക്കുന്നില്ല”
എന്ന് കുഞ്ചൻ നമ്പ്യാർ.

Related Articles

Back to top button