ഡല്‍ഹി: ഒന്നിലധികം സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നവർക്കുള്ള റീ രജിസ്ട്രേഷൻ അനായാസമാക്കാൻ കരട് വിജ്ഞാപനവുമായി കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം.
ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊന്നിലേക്ക് മാറുന്നവർക്ക് വാഹനങ്ങൾ വീണ്ടും രജിസ്റ്റർ ചെയ്യുന്നത് ഒഴിവാക്കാനുതകുന്ന നിർദേശങ്ങളാണ് വിജ്ഞാപനത്തിലുള്ളത്. ഇതോടനുബന്ധിച്ച് പുതുതായി ‘ഇൻ’സീരീസ് രജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്.
പട്ടാളക്കാർ, കേന്ദ്ര, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, കേന്ദ്ര / സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, അഞ്ചോ അതിലധികമോ സംസ്ഥാനങ്ങളിൽ / കേന്ദ്രഭരണ പ്രദേശങ്ങളിൽ ഓഫീസുള്ള സ്വകാര്യ കമ്പനികൾ / ഓർഗനൈസേഷനുകൾ എന്നിവയ്ക്ക് ‘ഇൻ’ സീരീസിലുള്ള വാഹന രജിസ്ട്രേഷൻ സൗകര്യം ലഭ്യമാകും.
രണ്ട് അല്ലെങ്കിൽ രണ്ടിൻ്റെ ഗുണിതങ്ങളായ വർഷങ്ങളിലേക്കാവും നികുതി ഈടാക്കുക. രാജ്യത്തെ ഏത് സംസ്ഥാനത്തേക്കും വ്യക്തിഗത വാഹനങ്ങളിൽ നൂലാമാലകളില്ലാതെ സൗജന്യമായി സഞ്ചരിക്കാൻ പദ്ധതി സഹായിക്കും.
വാഹന രജിസ്ട്രേഷൻ പ്രക്രിയയിലെ പ്രധാന കാര്യമായ മറ്റൊരു സംസ്ഥാനത്തേക്ക് പോകുമ്പോളുള്ള റീ രജിസ്റ്റർ ഇതോടെ ഒഴിവാകും. മോട്ടോർ വെഹിക്കിൾസ് ആക്റ്റ്, 1988, സെക്ഷൻ 47 പ്രകാരം, ഒരു വ്യക്തിക്ക് 12 മാസംവരെ ഏതൊരു സംസ്ഥാനത്തും വാഹനം സൂക്ഷിക്കാവുന്നതാണ്. അതുകഴിഞ്ഞാൽ പുതിയ സ്റ്റേറ്റ്-രജിസ്റ്ററിങ് അതോറിറ്റിയുമായി ബന്ധപ്പെട്ട് പുതിയ രജിസ്ട്രേഷൻ നേടേണ്ടണ്ടതുണ്ട്.
ഒന്നിലധികം സംസ്ഥാനങ്ങളിൽ ജോലി ആവശ്യാർഥം പോകുന്നവർക്ക് ഇത് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഒരു വാഹനം വീണ്ടും രജിസ്റ്റർ ചെയ്യുന്നതിന് നിരവധി കടമ്പകളും കടക്കേണ്ടതുണ്ട്.
വാഹനത്തിന്‍റെ മാതൃ സംസ്ഥാനത്തുനിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി), പുതിയ സംസ്ഥാനത്ത് റോഡ് ടാക്സ് അടച്ചതിനുശേഷം പുതിയ രജിസ്ട്രേഷൻ മാർക്ക് നൽകൽ, മാതൃ സംസ്ഥാനത്ത് റോഡ് ടാക്സ് റീഫണ്ട് ചെയ്യുന്നതിനുള്ള അപേക്ഷ, മാതൃ സംസ്ഥാനത്തിൽ നിന്ന് റീഫണ്ട് ലഭിക്കുന്നതിനുള്ള വ്യവസ്ഥ തുടങ്ങി വളരെ ബുദ്ധിമുട്ടുള്ള പ്രക്രിയയായിരുന്നു റീ രജസ്ട്രേഷൻ.
ഇതൊക്കെ പലപ്പോഴും ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊന്നിലെത്തുമ്പോൾ നടപടിക്രമങ്ങൾ വ്യത്യാസപ്പെടുകയും ചെയ്യും. ഇത്തരം നൂലാമാലകളിൽ നിന്നുള്ള മോചനമാവും പുതിയ ഇൻ രജിസ്ട്രേഷൻ സംവിധാനം.