സിന്ധുമോൾ. ആർ
മുംബൈ: കാമുകിയെ കൊലപ്പെടുപത്തി മൃതദേഹം ഫ്ലാറ്റിലെ ചുമരിനുള്ളില്‍ ഒളിപ്പിച്ച യുവാവ് പിടിയിലായി. മഹാരാഷ്ട്രയിലെ പാല്‍ഘട്ട് ജില്ലയിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് 32 കാരി കൊല്ലപ്പെട്ടത്. യുവതിയുടെ അസ്ഥികൂടം വാന്‍ഗാവ് ഗ്രാമത്തിലെ പ്രതിയുടെ ഫ്ലാറ്റില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞു. 30 കാരനായ പ്രതി 32കാരിയായ യുവതിയുമായി പ്രണയബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയും ഇരയും കഴിഞ്ഞ അഞ്ച് വര്‍ഷമായി ബന്ധത്തിലായിരുന്നു. ഒക്ടോബര്‍ 21 നാണ് യുവതിയെ അവസാനമായി കണ്ടത്. തന്നെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് യുവതി കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം മൃതദേഹം വെട്ടിനുറുക്കി ഫ്‌ളാറ്റിലെ ചുമരിനുള്ളില്‍ ഒളിപ്പിച്ചു. തുടര്‍ന്ന് യാതൊരു സംശയത്തിനും ഇടനല്‍കാതെ ഈ ഫ്‌ളാറ്റില്‍ തന്നെയാണ് യുവാവ് താമസിച്ചത്.
ഒക്ടോബര്‍ 21-ന് പ്രതിക്കൊപ്പം യുവതിയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. ഇതിനിടെ യുവതിയുടെ വീട്ടുകാര്‍ ഇയാളോട് കാര്യം തിരക്കിയെങ്കിലും യുവതി ഗുജറാത്തിലെ വാപ്പിയിലേക്ക് പോയെന്നായിരുന്നു മറുപടി. ഇതിനായി യുവതിയുടെ വാട്‌സാപ്പില്‍നിന്ന് യുവാവ് സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടതോടെ വീട്ടുകാര്‍ക്ക് സംശയം ബലപ്പെട്ടു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഒരുമിച്ച് ജോലിചെയ്തിരുന്ന ഇരുവരും കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹത്തിന് നിര്‍ബന്ധിച്ചതോടെയാണ് യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഫ്‌ളാറ്റില്‍വെച്ച് യുവതിയെ കൊലപ്പെടുത്തുകയും മൃതദേഹം വെട്ടിനുറുക്കി ചുമരിനുള്ളില്‍ ഒളിപ്പിക്കുകയുമായിരുന്നു. ഫ്ളാറ്റില്‍നിന്ന് യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൊലക്കുറ്റം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തു.