Uncategorized

പാകിസ്താനിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിക്കുന്നില്ല

“Manju”

ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ രണ്ട് ഹിന്ദു സഹോദരിമാർ ബലാത്സംഗം ചെയ്യപ്പെട്ടതായി റിപ്പോർട്ട്. ലാഹോറിൽ നിന്ന് 300 കിലോ മീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഫോർട്ട് അബ്ബാസ് ഏരിയയിലെ ബഹവാൽനഗറിലാണ് ആക്രമണമുണ്ടായത്. 16-ഉം 17-ഉം വയസുള്ള രണ്ട് പെൺകുട്ടികളാണ് പീഡിപ്പിക്കപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.

ജൂൺ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. അക്രമികൾ രണ്ട് പേർ ചേർന്ന് പെൺകുട്ടികളെ തോക്കുമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. ഉമർ അഷ്ഫാഖ്, കാസിഫ് അലി എന്നിവരാണ് കേസിലെ പ്രതികളെന്ന് പോലീസ് വ്യക്തമാക്കി.

രാഷ്‌ട്രീയമായും സാമ്പത്തികമായും സ്വാധീനമുള്ളയാളാണ് പ്രതികളിൽ ഒരാളായ കാസിഫ് അലിയെന്നാണ് വിവരം. മറ്റൊരു പ്രതിയായ ഉമറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ കാസിഫ് അലിക്ക് കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് തടയപ്പെടുകയായിരുന്നു.

സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്. പ്രദേശത്തെ ചിലരെത്തി പെൺകുട്ടികളുടെ വീട്ടുകാരെ സ്വാധീനിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസുമായി ബന്ധപ്പെടാൻ താമസിക്കുകയായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പെൺകുട്ടികളെ വൈദ്യ പരിശോധനയ്‌ക്ക് വിധേയരാക്കി. ഇരുവരും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പരിശോധനയിൽ തെളിഞ്ഞു. പെൺകുട്ടികളുടെ പിതാവാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

Related Articles

Back to top button