KeralaLatest

പട്ടിണി മൂലം പച്ച ചക്ക കഴിച്ച കുടുംബത്തിന് റേഷന്‍ അനുവദിച്ചു

“Manju”

പത്തനംതിട്ട : ളാഹ മഞ്ഞത്തോട് താമസിക്കുന്ന ആദിവാസി കുടുംബം പട്ടിണി മൂലം പച്ച ചക്ക തിന്നത് വലിയ വിവാദമായിരുന്നു. വിഷയം ചര്‍ച്ചയായതിനെ തുടര്‍ന്ന് മന്ത്രി ജി.ആര്‍. അനിലിന്റെ അടിയന്തര ഇടപെടലില്‍ ഭക്ഷ്യ ധാന്യങ്ങള്‍ ഇവരുടെ വീട്ടിലെത്തിച്ചു. തങ്ക കേശവന്‍, തങ്കമണി എന്നിവരടങ്ങുന്ന ആറംഗ കുടുംബം ഭക്ഷ്യധാന്യമില്ലാതെ കഴിയുന്നു എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫിസറോട് മന്ത്രി ജി.ആര്‍. അനില്‍ സ്ഥലം സന്ദര്‍ശിച്ച്‌ അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

റാന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ പ്രദേശത്തെത്തി ഓരോ കുടുംബത്തിനും 41 കിലോ ഭക്ഷ്യധാന്യം വീതം വിതരണം ചെയ്തു. അതേസമയം, വഴിയരികില്‍ ആഹാരം തേടിയിറങ്ങിയ കുടുംബം മഴയത്തു പച്ച ചക്ക പങ്കിട്ടു കഴിക്കുന്ന ദുരവസ്ഥയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. വിശന്നു വലഞ്ഞ കുടുംബം പച്ച ചക്ക പങ്കുവച്ച്‌ കഴിക്കുന്ന ചിത്രം  കണ്ട കമ്മീഷന്‍ അംഗം വി.കെ.ബീനാകുമാരിയാണ് വിഷയത്തില്‍ ഇടപെട്ടത്. പത്തനംതിട്ട കളക്ടര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

എന്നാല്‍, ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. തങ്ക കേശവന്‍, തങ്കമണി എന്നിവര്‍ ഒരാഴ്ചയോളം റാന്നി ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നറിഞ്ഞതായും ഈ സമയത്ത് ഊരില്‍ വന്യമൃഗ ആക്രമണം ഉണ്ടാവുകയും റേഷന്‍ സാധനങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്തതായുമാണ് മന്ത്രിവൃത്തങ്ങള്‍ പറയുന്നത്. ഈ സാഹചര്യം കുടുംബത്തിന് ഭക്ഷ്യ ധാന്യത്തിന്റെ അപര്യാപ്തത നേരിടുന്നതിന് ഇടയാക്കിയതെന്നാണ് മന്ത്രിയുടെ ഓഫിസ് അറിയിച്ചത്.

Related Articles

Back to top button