അനൂപ് എം സി
കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റെയും സുഹൃത്ത് ദീപു (26) ഇന്റർനെറ്റ് കോളിലൂടെ വധ ഭീഷണി യുണ്ടായ കല്ല്യോട്ട് പ്രദേശം ശക്തമായ പോലീസ് നീരിക്ഷണത്തിൽ. ഭീഷണിയുണ്ടായ ദീപു വിന്റെ വീടിനു പോലീസ് കാവൽ ഏർപ്പെടുത്തി. കാസറഗോഡ് ജില്ലാ പോലീസ് ചീഫ് ഡി. ശില്പ കല്ല്യോട്ട് സന്ദർശിച് സ്ഥിതിഗതികൾ വിലയിരുത്തി.നേരത്തെ കാഞ്ഞങ്ങാട് dysp എം പി വിനോദ്, ബേക്കൽ സി ഐ നാരായണൻ, എസ് ഐ അജിത് കുമാർ എന്നിവരുടെ സംഘം കല്ല്യോട്ടെത്തി അന്വേഷണം നടത്തിയിരുന്നു . ദീപു കൃഷ്ണന്റെ വീട്ടിലെത്തിയ പോലീസ് മൊഴിയെടുത്തു. കഴിഞ്ഞ ദിവസമാണ് ഇന്റർനെറ്റ് കോളിലൂടെ ദീപുവിനെ ഒരാൾ ഭീഷണി മുഴക്കിയത്. അടുത്ത ലക്ഷ്യം ദീപു ആണെന്നും, ശരത് ലാലിന്റെയും, കൃപേഷിന്റേയും സ്മൃതി മണ്ഡപത്തിനു പുറമെ മൂന്നാമത്തെ സ്മൃതി മണ്ഡപം കൂടി തയ്യാറാക്കി വെച്ചോളൂ എന്നും വിളിച്ചയാൾ പറഞ്ഞതായി ദീപു ബേക്കൽ സിഐ ക്ക് നൽകിയ പരാതിയിൽ പറയുന്നു. കല്ല്യോട്ട് ഇരട്ടകൊലപാതകത്തിനു ശേഷം 2019 ഏപ്രിൽ അഞ്ചിന് രാത്രി ദീപു വിന്റെ കല്ല്യോട്ട് തട്ടുമ്മലിലെ വീടിനു നേരെ ഒരു സംഘം ബോംബെറിഞ്ഞിരുന്നു. ഇതിലെ പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല