ഇമ്രാൻ ഖാനെതിരെ അന്വേഷണം ആരംഭിച്ച് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി
ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ നെക്ലേസ് വിറ്റതിൽ അന്വേഷണം ആരംഭിച്ച് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്.ഐ.എ). ഇമ്രാൻ ഖാന്റെ ഭരണകാലത്ത് അദ്ദേഹത്തിന് സമ്മാനമായി ലഭിച്ച നെക്ലേസ് 18 കോടി രൂപയ്‌ക്ക് വിറ്റഴിച്ചുവെന്ന കേസിലാണ് രാജ്യത്തെ ഏറ്റവും ഉന്നത ഏജൻസിയായ എഫ്.ഐ.എ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഭരണകാലത്ത് ലഭിക്കുന്ന വിലപിടിപ്പുള്ള സമ്മാനങ്ങൾ ഗിഫ്റ്റ് റെപോസിറ്ററിയിൽ അഥവാ സർക്കാർ ശേഖരമായ ടോഷ-ഖാനയിലേക്ക് സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇത് ലംഘിച്ച് 18 കോടി രൂപയ്‌ക്ക് സമ്മാനം വിറ്റുവെന്നാണ് ആരോപണം. പാക് പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച നെക്ലേസ് അദ്ദേഹത്തിന്റെ സഹായിയായ സുൾഫിക്കർ ബുഖാരിക്ക് കൈമാറിയെന്നും അയാൾ അത് വിറ്റെന്നുമാണ് ആരോപണം.
വ്യവസ്ഥ പ്രകാരം ഭരണകാലത്ത് ലഭിക്കുന്ന സമ്മാനങ്ങൾ പകുതി വില നൽകിയതിന് ശേഷം സ്വന്തമാക്കാവുന്നതാണ്. എന്നാൽ അവിശ്വാസ പ്രമേയത്തിൽ തോറ്റ ഇമ്രാൻ ഖാൻ അത്തരം നടപടികൾ സ്വീകരിച്ചിട്ടില്ല. ആരോപണത്തിൽ അന്വേഷണം തുടരുകയാണെന്ന് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി വ്യക്തമാക്കി.