കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കലാപഭൂമിയില്‍ നിന്നും അഭയം പ്രാപിച്ച് ഇന്ത്യയിലേക്ക് വരാനായി കാത്തിരിക്കുന്നത് നൂറോളം പേര്‍.
അഫ്ഗാന്‍ സിഖ് നേതാവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇ-വിസയ്‌ക്കായി കാത്തിരിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും ഒന്നിച്ച് വിസ ലഭിക്കാത്തതിനാല്‍ കുടുംബത്തെ ഉപേക്ഷിച്ച് വരാന്‍ കഴിയാതെ കാരുണ്യം കാത്തു കിടക്കുന്നവരാണ്.
താലിബാന്‍ നിയന്ത്രണത്തിലുള്ള രാജ്യത്തെ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് ഇ-വിസ അനുവദിക്കാന്‍ സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകളെയും കുട്ടികളെയും, ഒരു മിനിറ്റ് പോലും വീടുകളില്‍ തനിച്ചാക്ക്ി പോാകന്‍ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. താലിബാന്‍ നിയന്ത്രണത്തിലായതു മുതല്‍ ഗുരുദ്വാരകള്‍ സന്ദര്‍ശിക്കുന്നതിനും കടകള്‍ തുറക്കുന്നതിനും അനുമതി ഇല്ലാതായി. ഗുരുദ്വാരകളൊന്നും ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ലെന്നും ആളുകള്‍ക്ക് അവ സന്ദര്‍ശിക്കാന്‍ ഭയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജന്മനാട് വിട്ട് ഇന്ത്യയില്‍ എത്തിയവര്‍ ജീവിതം പുനര്‍നിര്‍മിക്കുകയാണെന്നും അടിസ്ഥാന സൗകര്യങ്ങള്‍ മികച്ച രീതിയില്‍ സജ്ജമാക്കുന്നുണ്ടെന്നും അഫ്ഗാന്‍ സിഖുക്കാരെയും ഹിന്ദുക്കളെയും ഒഴിപ്പിക്കുന്ന സംഘടനയായ അമൃത്സര്‍ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി വ്യക്തമാക്കി. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് പാര്‍പ്പിടം, മക്കള്‍ക്ക് വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ മികച്ച രീതിയില്‍ നിറവേറ്റാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണെന്ന് എസ്ജിപിസി സീനിയര്‍ വൈസ് പ്രസിഡന്റ് രഘുജിത് സിംഗ് പറഞ്ഞു.