Uncategorized

ഇന്ന് പ്രാർത്ഥനാസങ്കല്പങ്ങളുടെ എട്ടാം ദിനം; സന്ന്യാസദീക്ഷ വാര്‍ഷികം ഒക്ടോബർ 5 ന്

“Manju”

പോത്തൻകോട് : അഖണ്ഡമന്ത്രാക്ഷര മുഖരിതമായ അന്തരീക്ഷം. പ്രാർത്ഥനയോടെ ഗുരുഭക്തർ. പ്രാർത്ഥനാലയത്തിൽ ശുഭ്രവസ്ത്രധാരികളായ ബ്രഹ്മചാരിമാർ. താമരപ്പർണ്ണശാലയിൽ പുഷ്പസമർപ്പണം നടത്തുന്ന സന്ന്യാസി- സന്ന്യാസിനിമാർ. പർണ്ണാശാലയുടെ ഒരു വശത്ത് ഗുരുവിന് മുന്നിൽ പുഷ്പങ്ങൾ സമർപ്പിക്കാൻ തങ്ങളുടെ ഊഴം കാത്ത് നിൽക്കുന്ന കുറേ ചെറുപ്പക്കാർ. 38-ാമത് സന്ന്യാസദീക്ഷാവാര്‍ഷികത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ എട്ടു ദിവസമായി രാവിലെ 7.30 മുതൽ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന ചടങ്ങുകളാണിത്. ഒക്ടോബർ 5 ബുധനാഴ്ചയാണ് സന്ന്യാസദീക്ഷാ വാർഷികം. ഇന്ന് (2022 ഒക്ടോബർ 3 തിങ്കൾ) രാവിലെ 6 മണിയുടെ ആരാധനയിലും തുടർന്ന് നടന്ന പുഷ്പസമർപ്പണത്തിലും ഗുരുധർമ്മപ്രകാശസഭയിലെ അംഗങ്ങളും നിയുക്തരായവരും പങ്കെടുത്തു. പുഷ്പസമർപ്പണത്തിനു ശേഷം എല്ലാവരും പ്രാർത്ഥനാലയത്തിൽ വലം വെച്ച് പ്രാർത്ഥിച്ച് സഹകരണമന്ദിരത്തിൽ ഗുരുപാദവന്ദനം നടത്തി. പ്രാർത്ഥന ചടങ്ങുകളിൽ പങ്കെടുക്കാൻ വിവിധ ഏരിയകളിൽ നിന്നെത്തിയ ഗുരുഭക്തരെക്കൊണ്ട് ആശ്രമാങ്കണം നിറഞ്ഞു.

രാവിലെ 10 ന് സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ സ്വാമി നവകൃപ ജ്ഞാന തപസ്വി, സ്വാമി മനുചിത്ത് ജ്ഞാന തപസ്വി, ജനനി തേജസ്വി ജ്ഞാന തപസ്വിനി, ജനനി ശ്യാമരൂപ ജ്ഞാന തപസ്വിനി എന്നിവർ ആശ്രമ ജീവിതവുമായ ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവെയ്ക്കും. ഉച്ചയ്ക്ക് 12 ന് “മാധ്യമങ്ങളും ആത്മീയപ്രസ്ഥാനങ്ങളും’ എന്ന വിഷയത്തിൽ മാതൃഭൂമി സീനിയർ റിപ്പോർട്ടർ രാഗേഷ്.കെ. നായർ ക്ലാസെടുക്കും. ഉച്ചയ്ക്ക് 3 മണിക്ക് സന്ന്യാസസംഘത്തിലേക്ക് നിയുക്തരായവരോട് സ്വാമി ജനനന്മ ജ്ഞാന തപസ്വി സംസാരിക്കും. സ്പിരിച്വൽ സോണിൽ സ്റ്റെഫാൻ ഷിസ്സെ, ദർശിൽ അനിൽകുമാർ ഭട്ട്, ഡോ.റോസി നന്ദി, ശാലിനി പ്രിഥി, ഗുരുചന്ദ്രിക, അനിതാറാണി എന്നിവർക്കായി ആശ്രമം ജോയിന്റ് സെക്രട്ടറി സ്വാമി നവനന്മ തപസ്വി നയിക്കുന്ന പ്രത്യേക ആശയവിനിമയ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരത്തെ ആരാധനയ്ക്കും പുഷ്പസമർപ്പണത്തിനും ശേഷം രാത്രി 8 ന് ഗുരുവിന്റെ ഉദ്യാനത്തിൽ ” ആരോഗ്യസംരക്ഷണം- ഹോമിയോയിലൂടെ” എന്ന വിഷയത്തിൽ ഡോ.സ്വാമി ഭാനുപ്രകാശ ജ്ഞാന തപസ്വി സംസാരിക്കും.

Related Articles

Back to top button