InternationalLatest

ലോകകപ്പ് ; ടിക്കറ്റ് വില്‍പന തകൃതി

800, 600 റിയാല്‍ ടിക്കറ്റുകള്‍ മാത്രം

“Manju”

ദോഹ: കാത്തിരിപ്പുകള്‍ക്കൊടുവില്‍ ലോകകപ്പ് മാച്ച്‌ ടിക്കറ്റുകളുടെ കൗണ്ടര്‍ വില്‍പന ചൊവ്വാഴ്ച ആരംഭിച്ചു.
ദോഹ എക്സിബിഷന്‍ ആന്‍റ് കണ്‍വെന്‍ഷന്‍ സെന്‍ററിലെ കൗണ്ടറുകള്‍ വഴി ആരംഭിച്ച ടിക്കറ്റ് വില്‍പനക്ക് വലിയ പ്രതികരണമാണ് ആരാധകരില്‍ നിന്നുള്ളത്. ഓണ്‍ലൈന്‍ വഴി അവസാന ഘട്ടങ്ങളില്‍ ടിക്കറ്റ് ലഭിക്കാത്ത ആരാധകര്‍ നേരിട്ടെത്തിയാണ് ടിക്കറ്റുകള്‍ സ്വന്തമാക്കുന്നത്.
രാവിലെ മുതല്‍ വന്‍ തിരക്കാണ് ഡി.ഇ.സി.സി കൗണ്ടറുകള്‍ക്ക് മുന്നിലുള്ളത്. അതേസമയം, നിയന്ത്രണങ്ങളോടെയാണ് ടിക്കറ്റുകള്‍ ലഭ്യമാക്കുന്നത്. 800 റിയാലിന്റെ കാറ്റഗറി ഒന്ന്, 600 റിയാലിന്റെ കാറ്റഗറി രണ്ട് ടിക്കറ്റുകള്‍ മാത്രമാണ് ചൊവ്വാഴ്ച വില്‍പനക്കുള്ളത്. സ്വിറ്റ്സര്‍ലന്‍ഡ്- കാമറൂണ്‍ (മാച്ച്‌ നമ്പര്‍ 13), തുനീഷ്യ – ആസ്ട്രേലിയ ( മാച്ച്‌ 21), ജപ്പാന്‍ – കോസ്റ്റാറിക (മാച്ച്‌ 25), കാമറൂണ്‍ -സെര്‍ബിയ (മാച്ച്‌ 29), ദക്ഷിണ കൊറിയ – ഘാന (മാച്ച്‌ 30), ആസ്ട്രേലിയ – ഡെന്മാര്‍ക്ക് (മാച്ച്‌ 37) എന്നിവയാണ് ആദ്യ ദിനത്തില്‍ വില്‍പനക്കുള്ള ടിക്കറ്റുകള്‍.
ഉദ്ഘാടന മത്സരം, സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ കൗണ്ടര്‍ വഴി ലഭ്യമല്ല. വിസ കാര്‍ഡ് വഴി മാത്രമായിരിക്കും ടിക്കറ്റ് തുക നല്‍കാന്‍ കഴിയുക. പണമായി സ്വീകരിക്കില്ല. ചൊവ്വാഴ്ച കൗണ്ടര്‍ വില്‍പന ആരംഭിക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ രാവിലെ അഞ്ചു മണി മുതല്‍ തന്നെ കാണികള്‍ ഡി.ഇ.സി.സിക്ക് മുന്നിലെ വരികളില്‍ ഇടം പിടിച്ചിരുന്നു.

Related Articles

Back to top button