81കാരി 56 വര്‍ഷം വയറ്റില്‍ കൊണ്ടു നടന്ന ഗര്‍ഭസ്ഥശിശുവിനെ നീക്കം ചെയ്തു.
ശസ്ത്രക്രിയയില്‍ 81കാരി മരിച്ചു
ബ്രസീല്‍ : കൃത്യമായി പറഞ്ഞാല്‍ ഒന്‍പത് മാസവും ഒന്‍പത് ദിവസവും അമ്മയുടെ വയറ്റില്‍ കിടന്ന് വളർച്ചയെത്തി ശേഷമാണ് ഒരു കുഞ്ഞ് പുറത്തേക്ക് വരിക. ഇതില്‍ ചിലപ്പോള്‍ ദിവസങ്ങളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാകാം. ശാസ്ത്രജ്ഞര്‍ ഇതുവരെയും പൂര്‍ണമായും മനസിലാക്കാത്ത നിഗൂഢമായ രഹസ്യമാണ് മനുഷ്യശരീരം. മിക്കപ്പോഴും മനുഷ്യശരീരത്തില്‍ നിന്ന് അത്ഭുതപ്പെടുത്തുന്ന പല കണ്ടുപിടിത്തങ്ങളും നടത്തിയ കാര്യങ്ങള്‍ വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. തുടര്‍ച്ചയായി 56 വര്‍ഷം ഗര്‍ഭിണിയായിരുന്ന ബ്രസീലിയന്‍ സ്വദേശിയായ ഡാനിയേലയുടെ വാര്‍ത്തയാണ് പുറത്തുവരുന്നത്. എന്നാല്‍, താന്‍ ഗര്‍ഭിണിയാണെന്ന വിവരം അവര്‍ അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഠിനമായ വയറുവേദനയെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡാനിയേലയുടെ ഉദരത്തില്‍ ഗര്‍ഭസ്ഥശിശുവിനെ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.
കട്ടികൂടി ഉറച്ചുപോയ ഗര്‍ഭസ്ഥശിശു അവരുടെ ഉദരത്തിലുണ്ടെന്ന് പരിശോധനയില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തി. ഏഴ് മക്കളുടെ അമ്മയായ ഡാനിയേലയ്ക്ക് ഇക്കാര്യം നേരത്തെ അറിയില്ലായിരുന്നു. മാര്‍ച്ച് 14-ന് ഡോക്ടര്‍മാര്‍ സര്‍ജറിയിലൂടെ ഈ ഗര്‍ഭസ്ഥശിശുവിനെ നീക്കം ചെയ്തു. എന്നാല്‍, സര്‍ജറി നടന്ന് പിറ്റേദിവസം ഡാനിയേല ലോകത്തോട് വിടപറഞ്ഞു.
സര്‍ജറിക്ക് ശേഷമുണ്ടായ അണുബാധയാണ് ഡാനിയേലയുടെ മരണകാരണമെന്ന് അവരെ ചികിത്സിച്ച ഡോ. പാട്രിക് ഡെസിറെം പറഞ്ഞു. ഗര്‍ഭപാത്രത്തിന് പകരം ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് ഗര്‍ഭസ്ഥശിശു പറ്റിപ്പിടിച്ച് വളരുന്ന ചില കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ഗര്‍ഭാവസ്ഥ എക്ടോപിക് പ്രഗ്നന്‍സി(ectopic pregnancy) എന്നാണ് അറിയപ്പെടുന്നത്.
സമാനമായ കാര്യം തന്നെയാണ് ഡാനിയേലയുടെ കാര്യത്തിലും സംഭവിച്ചത്. കുഞ്ഞ് വളര്‍ച്ച പ്രാപിക്കാതിരിക്കുകയും തുടർന്ന് അത് കട്ടിയായുകയുമായിരുന്നു. അ എക്‌സ്‌റെ എടുക്കുന്നത് വരെ ശരീരത്തില്‍ മാറ്റങ്ങളൊന്നും ദൃശ്യമായിരുന്നില്ല. ഇതിന് ശേഷം കഠിനമായ വയറുവേദന ഡാനിയേലയ്ക്ക് അനുഭവപ്പെടുകയും സർജറിക്ക് വിധേയമാക്കുകയുമായിരുന്നു.