ന്യൂഡൽഹി ; ‘ഇന്ത്യയുടെ സ്റ്റീൽമാൻ’ എന്നറിയപ്പെട്ടിരുന്ന ജംഷെഡ് ജെ.ഇറാനി (86) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ടാറ്റ ആശുപത്രിയിലായിരുന്നു അന്ത്യം. ടാറ്റ സ്റ്റീലിന്റെ മുൻ മാനേജിങ് ഡയറക്ടറാണ്. 2007ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.
43 വർഷത്തെ സേവനത്തിനുശേഷം 2011 ജൂണിലാണ് ബോർഡ് ഓഫ് ടാറ്റ സ്റ്റീലിൽനിന്നും ഇറാനി വിരമിച്ചത്. ഇറാനിയുടെ കാലയളവിലാണ് ടാറ്റ സ്റ്റീൽ ആഗോളതലത്തിൽ പ്രശസ്തമായത്. 1936 ജൂൺ രണ്ടിന് നാഗ്‍പുരിലാണ് ഇറാനിയുടെ ജനനം. യുകെയിൽനിന്നു മെറ്റലജിയിൽ പിഎച്ച്‌ഡി കരസ്ഥമാക്കിയ ഇദ്ദേഹം ബ്രിട്ടിഷ് അയൺ, സ്റ്റീൽ റിസർച്ച് അസോസിയേഷൻ എന്നീ കമ്പനികളാണ് പ്രഫഷണൽ ജീവിതം ആരംഭിച്ചത്.
1968ൽ ഇന്ത്യയിൽ തിരിച്ചെത്തുകയും ടാറ്റയിൽ ചേരുകയും ചെയ്തു. പടിപടിയായി ഉയർന്ന് 1992ൽ ടാറ്റ സ്റ്റീലിന്റെ മാനേജിങ് ഡയറക്ടർ വരെയായി. 2001ൽ ടാറ്റ സ്റ്റീലിൽനിന്നു വിരമിച്ചു. പിന്നീട് ബോർഡ് ഓഫ് ടാറ്റ സ്റ്റീലിൽ നോൺ–എക്സിക്യുട്ടിവ് ഡയറക്ടറായി. ടാറ്റ സ്റ്റീലിനും ടാറ്റ സൺസിനും പുറമെ ടാറ്റ മോട്ടർസ്, ടാറ്റ ടെലിസർവീസസ് തുടങ്ങിയ കമ്പനികളിലും ഡയറക്ടറായിരുന്നു.