കായലിലെ ചെളിയിൽ കഴുത്തോളം മുങ്ങിയ യുവതിയെ രക്ഷിച്ച് ഫയർഫോഴ്‌സ്
കൊച്ചി: കായലിലെ ചെളിയിൽ കഴുത്തോളം മുങ്ങിയ യുവതിയെ സാഹസീകമായി രക്ഷിച്ച് ഫയർഫോഴ്‌സ്. വില്ലിംഗ്ഡൺ ഐലന്റിൽ, കണ്ണങ്ങാട്ട് പാലത്തിലേയ്‌ക്കുള്ള വഴിയിൽ വാക്ക് വേയ്‌ക്ക് സമീപം ചെളിയിൽ കുടുങ്ങിയ യുവതിയെയാണ് ഫയർഫോഴ്‌സ് രക്ഷിച്ചത്.
ലൈഫ് ബോയയിൽ റോപ്പ് കെട്ടി യുവതിയുടെ അടുക്കലേയ്‌ക്ക് ചെളിയിലൂടെ അതിസാഹസികമായി നീന്തിച്ചെന്നു. തുടർന്ന് യുവതിയെ ലൈഫ് ബോയയിൽ ഇരുത്തി, കരയിൽ നിന്നിരുന്ന സേനാംഗങ്ങളുടെ സഹായത്തോടെ റോപ്പിൽ വലിച്ച് കരയ്‌ക്കടുപ്പിക്കുകയായിരുന്നു. കരയിൽ നിന്നും ഏകദേശം മുപ്പതു മീറ്റർ അകലെ തല മാത്രം വെള്ളത്തിനു മീതെ കാണുന്ന അവസ്ഥയിൽ ചെളിയിൽ അകപ്പെട്ട നിലയിൽ ആയിരുന്നു യുവതി.
സുരക്ഷിതമായി ഇവരെ കരയ്‌ക്കെത്തിച്ച ശേഷം കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഫയർ സർവീസിന്റെ ആംബുലൻസിൽ ആശുപത്രിയിലേയ്‌ക്ക് മാറ്റി. അസി. സ്റ്റേഷൻ ഓഫീസർ മനോജ് എസ് .നായിക്, പി.എം ശങ്കർ എന്നിവരാണ് റോപ്പ് കെട്ടി യുവതിയുടെ സമീപത്തേക്ക് നീന്തി എത്തിയത്. യുവതി എങ്ങനെയാണ് കായലിൽ കുടുങ്ങിയതെന്ന് വ്യക്തമല്ല.
അപകടവിവരം അറിഞ്ഞ് ഹാർബർ പോലീസും ,കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ അഗ്‌നി- ശമന സേനയും സ്ഥലത്തെത്തിയിരുന്നു.