പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍
ഡല്‍ഹി: ഓരോ പ്രവാസി ഭാരതീയനും ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രവാസി ഭാരതീയ ദിവസ് 17-ാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസി ഭാരതീയർ അതതു രാജ്യങ്ങളുടെ വികസനത്തിൽ വഹിച്ച പങ്ക് ഇന്ത്യൻ സർവകലാശാലകൾ രേഖപ്പെടുത്തി ഭാവി തലമുറകൾക്ക് നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
പ്രവാസികള്‍ ഇന്ത്യയുടെ പൈതൃകം, മേക്ക് ഇന്‍ ഇന്ത്യ, യോഗ, ആയുര്‍വ്വേദം, കുടില്‍ വ്യവസായങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവയുടെ ദേശീയ അംബാസഡര്‍മാരാണ്. അതോടൊപ്പം , ചെറുധാന്യങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരും.. കരുത്താര്‍ന്നതും കഴിവുറ്റതുമായ ഇന്ത്യയുടെ ശബ്ദം ആഗോള തലത്തില്‍ പ്രതിദ്ധ്വനിപ്പിക്കാന്‍ കഴിയുന്നതിനാലാണ് ആഗോള അംബാസഡര്‍മാരെന്ന് വിളിക്കുന്നത്.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 നയതന്ത്ര പരിപാടി മാത്രമല്ല. അതിഥി ദേവോ ഭവയെന്ന മനോഭാവത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിയുന്ന ചരിത്ര സംഭവമെന്ന നിലയില്‍ അത് മാറും. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ 200 ലധികം യോഗങ്ങളാണ് നടക്കാന്‍ പോകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാധാനത്തോടെ അച്ചടക്കമുള്ള പൗരന്മാരായി പ്രവാസികള്‍ ജീവിക്കുമ്പോള്‍, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവെന്ന അഭിമാനബോധം പല മടങ്ങ് വര്‍ദ്ധിക്കുകയാണ്. പ്രവാസി യുവാക്കള്‍ ആഘോഷ വേളകളില്‍ ഇന്ത്യ സന്ദര്‍ശിക്കാനും ആസാദി ക അമ്യത് മഹോത്സവ് പരിപാടികളില്‍ പങ്കെടുക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
വിശിഷ്ടാതിഥികളായ ഗയാന പ്രസിഡന്റ് ഡോ.മുഹമ്മദ് ഇര്‍ഫാന്‍ അലി, സുരിനാം പ്രസിഡന്റ് ചന്ദ്രിക പെര്‍സാദ് സന്തോഖി, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ഗവര്‍ണ്ണര്‍ മംഗു ഭായ് പട്ടേല്‍, വിദേശകാര്യ മന്ത്രി ഡോ. എസ്.ജയശങ്കര്‍, സഹമന്ത്രിമാരായ വി.മുരളീധരന്‍, മീനാക്ഷി ലേഖി, ഡോ.രാജ്കുമാര്‍ രഞ്ജന്‍ സിംഗ് എന്നിവര്‍ പങ്കെടുത്തു.