ടേക്കോഫിനിടെ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ഉരസി; കോഴിക്കോട്-ദമാം എയർഇന്ത്യ വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ലാൻഡ് ചെയ്തു
തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു ദമ്മാമിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐഎക്സ്385) തിരുവനന്തപുരത്ത് സുരക്ഷിതമായി ലാൻഡ് ചെയ്തു.ഇന്ന് ഉച്ചയ്ക്ക് 12.15ഓടെയാണ് കരിപ്പൂരിൽ ടേക്കോഫിനിടെ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ഉരസിയതോടെ ഹൈഡ്രോളിക് തകരാർ ഉണ്ടെന്ന് കണ്ടെത്തുകയും തുടർന്ന് തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കുകയും ആയിരുന്നു. വിമാനം അടിയന്തിരമായി ഇറക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേ ഒഴിപ്പിച്ചിരുന്നു. വിമാനത്താവളത്തിൽ ആംബുലൻസുകൾ ഉൾപ്പടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.തിരുവനന്തപുരം വിമാനത്താവളം അതീവ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയിരുന്നു. 176 യാത്രക്കാരും ആറ് ജീവനക്കാരും ഉൾപ്പടെ 182 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ഇറക്കുമ്പോൾ അപകടസാധ്യത ഒഴിവാക്കാൻ ആകാശത്തുവെച്ച് ഇന്ധനത്തിന്റെ അളവ് കുറച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ 9.45ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തപ്പോഴാണ് പിൻഭാഗം റൺവേയിൽ ഉരസിയത്.