ഗുരുവായൂർ ദേവസ്വം കൊമ്പൻ ജൂനിയർ മാധവൻകുട്ടി ചരിഞ്ഞു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കൊമ്പൻ ജൂനിയർ മാധവൻകുട്ടി (49) ചരിഞ്ഞു. ദേവസ്വം ആനത്താവളമായ പുന്നത്തൂർക്കോട്ടയിൽ ഇന്നലെ രാത്രിയാണ് ആന ചരിഞ്ഞത്. മദപ്പാടിലായിരുന്ന കൊമ്പനെ ഈ മാസം 6 നാണ് അഴിച്ചത്. ഇതിനിടെ എരണ്ടക്കെട്ട് രോഗം ബാധിച്ച് ചികിത്സയിലിരിക്കെയാണ് ആനക്ക് ജീവൻ നഷ്ടമായത്. കുറച്ച് ദിവസങ്ങളായി ആന വെള്ളം കുടിക്കാനും കിടക്കാനും കൂട്ടാക്കിയിരുന്നില്ല. കോഴിക്കോട് ആരാധന ടൂറിസ്റ്റ് ഹോം ഉടമ വി മാധവമേനോൻ 1981 ജൂൺ പത്തിനാണ് ആനയെ നടയ്ക്കിരുത്തിയത്. മാധവൻകുട്ടി എന്നപേരിൽ മറ്റൊരു കൊമ്പൻകൂടി അന്ന് ദേവസ്വത്തിൻറെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നതിനാൽ ആനക്ക് ജൂനിയർ മാധവൻ കുട്ടി എന്ന് പേരിടുകയായിരുന്നു.
വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മാധവന്‍കുട്ടിയെ കോടനാട് എത്തിച്ച് സംസ്കരിക്കും.
ഗുരുവായൂർ ക്ഷേത്രത്തിലും പുറത്തും ധാരാളം എഴുന്നള്ളിപ്പുകൾ ഉണ്ടായിരുന്ന ശാന്തനായ കൊമ്പനായിരുന്നു.ജൂനിയർ കൊമ്പൻ ചരിഞ്ഞതോടെ പൂന്നത്തൂർ കോട്ടയിലെ ആനകളുടെ എണ്ണം 41 എണ്ണമായി കുറഞ്ഞു