Uncategorized

മലയാളികളെ അടിയന്തരമായി നാട്ടിലെത്തിക്കാന്‍ ഇടപെട്ട് മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതോടെ അങ്കലാപ്പിലാണ് മറ്റ് രാഷ്ട്രങ്ങളും. അഫ്‌ഗാനില്‍ കുടുങ്ങിയിരിക്കുന്ന സ്വന്തം ജനതയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് അതാത് രാജ്യങ്ങള്‍ നടത്തിവരുന്നത്. കാബൂളില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ മലയാളികളുമുണ്ട്. കാബൂളില്‍ അകപ്പെട്ട കണ്ണൂര്‍ തലശേരി സ്വദേശി സഹായം അഭ്യര്‍ത്ഥിച്ച്‌ നോര്‍ക്കയിലേക്ക് വിളിച്ചിരുന്നു. തനിക്കൊപ്പം 35 പേരുണ്ടെന്നായിരുന്നു യുവാവ് പറഞ്ഞത്. നിലവില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും സുരക്ഷിതരാണെന്നും ഇദ്ദേഹം വ്യക്തമാക്കി.

കാബൂളില്‍ അകപ്പെട്ട മലയാളികളെ അടിയന്തരമായി നാട്ടിലെത്തിക്കാന്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത് പ്രകാരം നോര്‍ക്ക വകുപ്പ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കി. കൂടുതല്‍ മലയാളികള്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തെ നോര്‍ക്ക സ്ഥിതിഗതികള്‍ അറിയിച്ചിട്ടുണ്ട്. കാബൂളിലെ സ്ഥിതി വഷളാവുകയാണ്. നിലവില്‍ കാബൂളില്‍ കുടുങ്ങിയ മറ്റ് രാജ്യക്കാര്‍ക്ക് മേല്‍ താലിബാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചുതുടങ്ങി. 120 നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം കാബൂളില്‍ നിന്ന് ഇന്ത്യയില്‍ എത്തി. ശേഷിക്കുന്ന ഇന്ത്യക്കാരെയും ഇന്നുതന്നെ നാട്ടിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ എയര്‍ ഇന്ത്യാ വിമാനം കാബൂളിലേക്ക് അയയ്ക്കാനിരുന്നെങ്കിലും അഫ്ഗാന്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

Related Articles

Back to top button