മണിപ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ നിന്നും പ്രദേശവാസികളെ സംരക്ഷിക്കാനുള്ള നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് മന്ത്രിയുടെ വീട് ജനക്കൂട്ടം തകര്‍ത്തു.മുതിര്‍ന്ന ബിജെപി നേതാവും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ ഗോവിന്ദാസ് കോന്തൗജമിൻ്റെ വീടാണ് ഒരു കൂട്ടം ജനങ്ങള്‍ തകര്‍ത്ത്. നിങ്‌തൗഖോങ് ബസാര്‍ പ്രദേശത്തെ വീട് ആക്രമിക്കപ്പെടുമ്ബോള്‍ മന്ത്രിയും കുടുംബാംഗങ്ങളും അവിടെ ഉണ്ടായിരുന്നില്ല.
ഭൂരിഭാഗം സ്ത്രീകളുമടങ്ങുന്ന നൂറോളം പേര്‍ വരുന്ന ഒരു സംഘം മന്ത്രിയുടെ വസതിയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും, വീടിൻ്റ ഗേറ്റും ജനലുകളും ഫര്‍ണിച്ചറുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും നശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് ബിഷ്ണുപൂര്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, ജിരിബാം ജില്ലകളില്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഇളവുകളില്ലാതെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
മെയ് 3 ന് മണിപ്പൂരില്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ 71 പേര്‍ കൊല്ലപ്പെടുകയും 35,000 പേര്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു. ഈ സംഭവങ്ങള്‍ക്ക് ശേഷം ശേഷം ഒരു മന്ത്രിയുടെ വീട് നശിപ്പിക്കപ്പെട്ടതിന്റെ ആദ്യ സംഭവമാണിത്. അതേ സമയം മണിപ്പൂരില്‍, ബുധനാഴ്ച വീണ്ടും പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. ബിഷ്ണുപുരില്‍ 24 കാരനായ ടെയ്ജാം ചന്ദ്രമണിയാണ് ബുധനാഴ്ച മരിച്ചത്.പ്രദേശത്തെ സ്ഥിതിഗതികളറിയാൻ അഭയാര്‍ഥിക്യാമ്ബില്‍നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഇയാള്‍ക്ക് വെടിയേറ്റത്.